X
    Categories: Video Stories

അഭംഗുരം തുടരും ഈ പ്രയാണം

എം ഐ തങ്ങള്‍

ജനാധിപത്യത്തിന്റെ മൗലികമായ ന്യൂനതകളില്‍ പ്രധാനം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ നേര്‍ക്കുനേരെ ജനാധിപത്യത്തില്‍ മാര്‍ഗമേതുമില്ല. സംസ്‌കാരം, ഭാഷ, മതം എന്നിവയൊക്കെ ഒറ്റ ഒന്നായ ഒരു സമൂഹത്തിനേ ജനാധിപത്യം അനുഗ്രഹമായി ഭവിക്കൂ. ഈ ദൂഷിതവലയത്തില്‍ നിന്ന് രക്ഷപ്പെടാനാകാത്ത ഒരു ദുര്‍ബല സന്ദര്‍ഭത്തിലാണ് ആചാര്യനായ റൂസ്സോ പറഞ്ഞത്: ദൈവങ്ങള്‍ ജനങ്ങളായിട്ടുള്ള ഒരു രാജ്യത്തേ ജനാധിപത്യ ഭരണകൂടം പൂര്‍ണമാകൂ; അത്ര പൂര്‍ണമായ ഒരു ഭരണകൂടം മനുഷ്യന് പറഞ്ഞതല്ല’. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളും പോറ്റില്ലങ്ങളുമായ രാജ്യത്തൊന്നും സ്ഥിര ന്യൂനക്ഷത്തിന്റെ പ്രശ്‌നം കാര്യമായില്ല. അവിടെ ന്യൂനപക്ഷമെന്നത് ഓരോ തെരഞ്ഞെടുപ്പിലുമുണ്ടാകുന്ന താല്‍ക്കാലിക ന്യൂനപക്ഷമാണ്. അതാണെങ്കില്‍ ഒരു തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷമായാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമാവുകയും ചെയ്യും.
ഇന്ത്യ സുസ്ഥിര ന്യൂനപക്ഷങ്ങളാല്‍ സമ്പന്നമായ രാജ്യമാണ്. ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ജനാധിപത്യത്തിന് തറക്കല്ലിട്ടത്. അവര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത വിഷയമായിരുന്നു ഇത്. ബ്രിട്ടീഷ് പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച മഹാത്മജി അടക്കമുള്ള രണ്ടാംഘട്ട ദേശീയ നേതാക്കള്‍ക്കും ദാദാബായ് നവറോജി, ഫിറോസ്ഷാ മേത്ത, ഗോപാല്‍കൃഷ്ണ ഗോഖലെ പോലുള്ള ആദ്യകാല നേതാക്കള്‍ക്കും ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ബഹുജനങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.
മുസ്‌ലിംകള്‍ ഇതേക്കുറിച്ച് നേരത്തെ ബോധവാന്മാരായിരുന്നു. ജനാധിപത്യത്തെ അവര്‍ ആശങ്കയോടെയാണ് കണ്ടത്. ആദ്യമാദ്യം ഈ ആശങ്ക സൈദ്ധാന്തികം മാത്രമായിരുന്നു. എന്നാല്‍ ജനാധിപത്യം പ്രയോഗത്തില്‍ വന്ന ആദ്യനാള്‍ തന്നെ അനുഭവത്തിലൂടെ ഈ ആശങ്ക യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ മുസ്‌ലിംകള്‍ ക്രൂരമായി അവഗണിക്കപ്പെട്ടു. സര്‍ സയ്യിദ് അഹ്മദ്ഖാന്റെ 1887ലെ പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹം യൂറോപ്യന്‍ മോഡല്‍ ജനാധിപത്യത്തിന്റെ ഈ അപകടം സരസമായി വരച്ചു കാണിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഇന്ത്യന്‍ സാഹചര്യത്തിനനുയോജ്യമായ ഒരു മോഡല്‍ കണ്ടെത്തുന്നത് വരെ മുസ്‌ലിംകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് സര്‍സയ്യിദ് ആഹ്വാനം ചെയ്തത്. മുസ്‌ലിം എജ്യുക്കേഷനല്‍ കോണ്‍ഫ്രന്‍സിന്റെ വാര്‍ഷിക പൊതുസമ്മേളനത്തിലായിരുന്നു സര്‍ സയ്യിദിന്റെ പ്രസംഗം. മുസ്‌ലിംകള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്ന സൂചനയും പ്രസ്തുത പ്രസംഗത്തിലുണ്ടായിരുന്നു.
ഈ സൂചനയുള്‍ക്കൊള്ളുന്ന ആശയം പ്രയോഗത്തില്‍ വരുത്താന്‍ അവസാന കാലത്ത് അദ്ദേഹം നടത്തിയ ശ്രമം പിന്നീട് അനുയായികള്‍ പൂര്‍ണമാക്കുകയുണ്ടായി. 1891ല്‍ സര്‍ സയ്യിദ് തുടങ്ങിവെച്ച ഈ ശ്രമം പൂര്‍ണമായത് 1901ലാണ്. സര്‍ സയ്യിദിന് ശേഷം മുസ്‌ലിം നേതൃത്വം ഏറ്റെടുത്ത നവാബ് മുഹ്‌സിനുല്‍മുല്‍ക് ആ വര്‍ഷം ലഖ്‌നൗവിലേക്ക് വിളിച്ചുചേര്‍ത്ത മുസ്‌ലിം നേതാക്കന്മാരുടെ സമ്മേളനം പിരിഞ്ഞത് പ്രവിശ്യാ തലങ്ങളില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള തീരുമാനവുമായാണ്. ഇതനുസരിച്ച് അന്നത്തെ ദക്ഷിണേന്ത്യ ഏതാണ്ട് മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മദിരാശി സംസ്ഥാനത്തടക്കം മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍വന്നു. മലബാര്‍ അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഈ സംഘടനകളുടെ ഒരു ഫെഡറല്‍ ഘടനയാണ് 1906ല്‍ ധാക്കയില്‍ പിറവിയെടുത്ത സര്‍വേന്ത്യാ മുസ്‌ലിംലീഗ്.
എന്നാല്‍ ഇന്ത്യയിലെ ഒന്നാമത്തെ മുസ്‌ലിം സംഘടന ഇതിനും കാല്‍നൂറ്റാണ്ട് മുമ്പ് സയ്യിദ് അമീര്‍ അലി കല്‍ക്കത്ത ആസ്ഥാനമായി സ്ഥാപിച്ച സെന്‍ട്രല്‍ നാഷണല്‍ മുഹമ്മദന്‍ അസോസിയേഷന്‍ ആയിരുന്നു. 1876ല്‍ രൂപവത്കരിച്ച അസോസിയേഷന്‍ 1878ല്‍ ഒരു അഖിലേന്ത്യാ സംഘടനയായി മാറിയിരുന്നു. നൂറ്റാണ്ടവസാനമായപ്പോഴേക്ക് അതിന്റെ ചരിത്രം പല കാരണങ്ങളാല്‍ അവസാനിച്ചു. ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ നിലനില്‍ക്കെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം മുസ്‌ലിം ഭൂ പ്രഭുക്കന്മാരെ പാട്ടില്‍പിടിച്ച് അവരെക്കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിക്കുകയാണ് ചെയ്തതെന്ന കള്ളക്കഥ പ്രചരിപ്പിച്ച് പോന്നിട്ടുള്ളത്. 1906ന് മുമ്പുണ്ടായ സംഭവങ്ങളെയും അമീര്‍ അലിയുടെ രാഷ്ട്രീയ കക്ഷിയെയുമൊക്കെ തമോവല്‍ക്കരിച്ചാണീ കള്ളക്കഥ നെയ്‌തെടുത്ത് പ്രചരിപ്പിച്ചിട്ടുള്ളത്. ഇന്നും ചരിത്രത്തിന്റെ പേരില്‍ ഇത് ആവര്‍ത്തിക്കുന്നു.
എന്നാല്‍ മുസ്‌ലിം ലീഗ് ഒരു കേവല രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ല. സര്‍സയ്യിദിന്റെ ലക്ഷ്യത്തെ അദ്ദേഹം ചുരുക്കിപ്പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘ആധുനിക വിദ്യാഭ്യാസം; ആധുനിക രാഷ്ട്രീയം’. ആധുനിക വിദ്യാഭ്യാസത്തില്‍ നിന്നാണ് ആധുനിക രാഷ്ട്രീയം ജനിക്കേണ്ടത്. അത് തന്നെയാണ് സംഭവിച്ചതും. അലിഗഢ് പ്രസ്ഥാനവും എം.എ.ഒ കോളജുമാണ് ആദ്യമുണ്ടാകുന്നത്. വിദ്യാഭ്യാസമുള്ള തലമുറകള്‍ ഉണ്ടായ ശേഷമാണ് 1901ലെ പ്രവിശ്യാ രാഷ്ട്രീയ പാര്‍ട്ടികളും 1906ലെ ഫെഡറല്‍ സംഘടന മുസ്‌ലിംലീഗും ഉണ്ടാകുന്നത്. മുസ്‌ലിം സാംസ്‌കാരിക സവിശേഷതകള്‍ ഇതോടൊപ്പം സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അലിഗഢില്‍ ഇതിനാവശ്യമായ സംവിധാനമൊരുക്കിയിരുന്നു. ഇതിന് പുറമെ മുഹമ്മദന്‍ എജ്യുക്കേഷനല്‍ കോണ്‍ഫ്രന്‍സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് പാരമ്പര്യ വിജ്ഞാനവും മൂല്യങ്ങളും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ഇതിന്റെ ഫലമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തും നിലവില്‍ വന്നു. ഇവയില്‍ ചിലത് മുസ്‌ലിംകള്‍ നേരിട്ട് നടത്തുന്നവയും ചിലത് ഗവണ്‍മെന്റ് നടത്തുന്നവയുമായിരുന്നു.
1947ല്‍ ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും നടന്നു. വിഭജനത്തിന്റെ ഉത്തരവാദിത്തം ലീഗിനുമേല്‍ വെച്ചുകെട്ടുന്ന പതിവായിരുന്നു ഇതിനുടനെയുണ്ടായത്. ഇന്ന് സത്യം പുറത്ത്‌വന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗിക രഹസ്യ രേഖകളുടെ കാലാവധി തീര്‍ന്നതോടെ അന്ന് മൂടിവെച്ച പല കള്ളങ്ങളും വെളിക്ക് ഏതാണ്ടൊക്കെ വന്നുകഴിഞ്ഞു. ഇന്ന് മുസ്‌ലിം ലീഗിനെ വിഭജനത്തിനുത്തരവാദിയാക്കാന്‍ ചരിത്രത്തിന്റെ പുതിയ മുഖമറിയുന്ന ആരും തയ്യാറാകുകയില്ല; ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത്‌സിംഗ് പോലും.
1947ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനിര്‍ത്തണമോ എന്ന് തീരുമാനിക്കാനും നിലനിര്‍ത്തണമെങ്കില്‍ അത് സംഘടിപ്പിക്കാനും മദിരാശിയില്‍ നിന്നുള്ള മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പാക്കിസ്താനില്‍ ഇതേ ജോലി നിര്‍വഹിക്കാന്‍ നവാബ്‌സാദ ലിയാഖത്തലിഖാനെയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1948 മാര്‍ച്ച് 10ന് മദിരാശിയിലെ ഇന്ന് രാജാജി ഹാള്‍ എന്നറിയപ്പെടുന്ന അന്നത്തെ ഗവണ്‍മെന്റ് ബാങ്ക്വറ്റ് ഹാളില്‍ വെച്ച് ലീഗ് പുതിയ ഉദ്ദേശ്യ ലക്ഷ്യങ്ങളും പുതിയ ഘടനയും സ്വീകരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ പുനര്‍ജനിച്ചു.
രാഷ്ട്രീയ രംഗത്ത് അന്തരീക്ഷം മാറ്റത്തിന് വിധേയമായെങ്കിലും വളരെ മുമ്പേ ആരംഭിച്ചിരുന്ന, വിദ്യാഭ്യാസ രംഗമടക്കമുള്ള സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനം ഒരു ഭംഗവും കൂടാതെ തുടര്‍ന്നുപോന്നു. മുപ്പതുകളുടെ തുടക്കം മുതല്‍ വിശേഷിച്ചും ആരംഭിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച എണ്ണത്തിലും വണ്ണത്തിലും പെരുകിവന്നു, ഫാറൂഖ് കോളജ് സ്ഥാപനം വരെ. അന്നു രംഗം കൊഴുപ്പിച്ചു തുടങ്ങിയ പ്രവര്‍ത്തനമാണ് ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന പ്രാഥമിക, ഉന്നത കലാലയങ്ങള്‍. പണ്ട് സി.എച്ച് മുഹമ്മദ്‌കോയ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണിക്കാന്‍ പാടുപെടുന്ന ഒരു സുഹൃത്തിനോട് പറഞ്ഞു: ‘നുണ പറഞ്ഞ് പറഞ്ഞ് രുചിച്ചുനോക്കാനുള്ള നാവിന്റെ ശേഷി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍, കേരളത്തിലെ മുസ്‌ലിം പ്രദേശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുവരുകളില്‍ നാവുവെച്ച് നോക്കിയാല്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ ഉപ്പ് രുചിക്കാനാകും.’ ഈ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഭാതങ്ങളില്‍ ആരംഭിച്ച സാംസ്‌കാരിക പ്രയാണം രാഷ്ട്രീയ രംഗത്തെന്നപോലെ ഇന്നും അജയ്യമായി തുടരുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: