X

ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദി; രൂക്ഷമായി വിമര്‍ശിച്ച് അരുന്ധതി റോയ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദിയെന്ന് അവര്‍ വിമര്‍ശിച്ചു.

ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ സംസാരിക്കവെയാണ് അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്. ദ മിനിസ്റ്ററി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്റെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നതായി അവര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പരമോന്നത സംവിധാനങ്ങളെല്ലാം അവര്‍ സ്വന്തം കാല്‍ച്ചുവട്ടിലാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

‘മോദിയുടെ ആരാധികല്ല താന്‍ എന്ന് പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ, നിങ്ങള്‍ ഭയപ്പെടുന്നപ്പോലെ മോദി അത്ര മോശക്കാരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു അരുന്ധതി റോയുടെ മറുപടി. ഇന്ത്യയിലെ അക്രമസംഭവങ്ങള്‍ ഭീതിജനകമാണ്. ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ കാണുന്നില്ലേ? തെരുവുകളില്‍ ആളുകളെ തല്ലിക്കൊന്നുന്നു. മാംസ വില്‍പന, ലെതര്‍ വര്‍ക്ക്, ഹാന്‍ഡി ക്രാഫ്റ്റ് അങ്ങനെ ജീവിക്കാനായി അവര്‍ നേരത്തെ ചെയ്ത ജോലികള്‍ ഒന്നും അവര്‍ക്ക് ചെയ്യാനാവുന്നില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

‘നമ്മള്‍ എല്ലാവരും കാശ്മീരില്‍ കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെ കേട്ടിട്ടുണ്ട്. അവിടെയും ബലാത്സംഗം ചെയ്ത ആള്‍ക്ക് പിന്തുണ നല്‍കി സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മാര്‍ച്ച് നടത്തി. എങ്ങനെയായിരുന്നോ ഒരു വിഷയത്തെ നമ്മള്‍ സമീപിച്ചുപോന്നിരുന്നത് അത് പാടെ ഇല്ലാതായി. മറിച്ച് ധ്രുവീകരണം ശക്തിപ്പെട്ടു’, അരുന്ധതി റോയ് പറയുന്നു.

ട്രംപിനെപ്പോലെ ദേശീയനേതാക്കളേക്കാള്‍ മോശമാണ് മോദിയെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അരുന്ധതി റോയിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ ട്രംപിനെ നോക്കൂ. ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ അവിടുത്തെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളും ഇതില്‍ അസ്വസ്ഥരാണ്.

മാധ്യമങ്ങള്‍ ആശങ്കയിലാണ്. ജുഡീഷ്യറി ആശങ്കയിലാണ്. സൈന്യം ആശങ്കയിലാണ്. ജനങ്ങള്‍ അസ്വസ്ഥരാണ്. ആളുകള്‍ അദ്ദേഹത്തെ സഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതല്ല അവസ്ഥ. ഇന്ത്യയിലെ പരമോന്നത സ്ഥാപനങ്ങളെല്ലാം ഇവര്‍ക്ക് കീഴിലായിരിക്കുന്നു’, അവര്‍ പറഞ്ഞു.

chandrika: