X
    Categories: MoreViews

ഹാദിയ കേസ്; സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് അശോകന്‍

വൈക്കം: ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് ഹാദിയയുടെ പിതാവ് അശോകന്‍. കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. കോടതിവിധി തിരിച്ചടിയാണെന്ന് തോന്നുന്നില്ലെന്ന് അശോകന്‍ പറഞ്ഞു. ഇനിയും നടപടികള്‍ കേസിലുണ്ട്. കോടതി എന്ത് തീരുമാനമെടുത്താലും അത് നല്ലതിനാവും. വിധി അംഗീകരിക്കുന്നു. തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും അശോകന്‍ പറഞ്ഞു. ഹാദിയ വീട്ടുതടങ്കലിലാണെന്ന പ്രചാരണങ്ങള്‍ തെറ്റാണ്. പോലീസ് സുരക്ഷയില്‍ എവിടെ വേണമെങ്കിലും പോകാനുള്ള അനുമതി ഹാദിയക്കുണ്ട്. എന്നാല്‍ അവള്‍ തയ്യാറല്ലാത്തതുകൊണ്ടാണെന്നും അശോകന്‍ പറയുന്നു. അതേസമയം, ഷെഫിന്‍ ജഹാന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണത്തില്‍ അശോകന്‍ ഉറച്ചുനിന്നു. മകള്‍ ഏത് മതസ്ഥനെ വിവാഹം ചെയ്താലും കുഴപ്പമില്ല. എന്നാല്‍ അതിന് പിന്നിലെ ഗ്രൂപ്പിനെ അംഗീകരിക്കാനാവില്ലെന്നും അശോകന്‍ വ്യക്തമാക്കി.

നവംബര്‍ 27ന് മൂന്നുമണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തള്ളുകയായിരുന്നു. ഹാദിയയുടെ നിലപാട് അറിയണം. അശോകന്റേയും എന്‍.ഐ.എയുടേയും വാദങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമവിധിയുണ്ടാകൂവെന്നും സുപ്രീംകോടതി പറഞ്ഞു.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടമില്ലാതെ ഹാദിയ കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

chandrika: