X

സര്‍ക്കാര്‍ ജീവനക്കാരിക്കെതിരെ കൈയേറ്റം; സി.പി.എം നേതാവിനെതിരെ കേസ്

സര്‍ക്കാര്‍ ജീവനക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഹാഷിമിനെതിരെയാണ് കേസ്. ബില്ല് മാറാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്നാണു പരാതി.സബ് ട്രഷറി ഓഫിസറെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഹാഷിം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുള്ളത്.

ഹാഷിം ബില്ല് മാറാന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബര്‍ 15നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഹാഷിമിന്റെ അമ്മയുടെ പേരിലുള്ള ബില്ല് മാറുന്നതിനായാണ് കരുനാഗപ്പള്ളി സബ് ട്രഷറി ഓഫീസില്‍ എത്തിയത്.

ബില്‍ മാറണമെങ്കില്‍ മാതാവ് നേരിട്ട് എത്തുകയോ അനുമതിപത്രം നല്‍കുകയോ വേണമെന്ന് ട്രഷറി ഉദ്യോഗസ്ഥ പറഞ്ഞു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്ഷുഭിതനായി ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച ഹാഷിം വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണു പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

ഹാഷിമിനെതിരെ ട്രഷറി ഓഫിസര്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ പ്രതി കേസ് ഒതുക്കിത്തീര്‍ക്കാന്‍ നീക്കം നടത്തുന്നതായും പരാതിയുണ്ട്. ഹാഷിമിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരിയുടെ പരാതി കിട്ടിയിട്ടും പൊലീസ് കേസെടുക്കാന്‍ വൈകിയതിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.

സെപ്റ്റംബര്‍ 15നു നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തത് ഈ മാസം ഏഴിനാണ്. ഹാഷിമിനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന പരാതിയും ഉയരുന്നുണ്ട്. സി.പി.എമ്മിലെ ഒരു വിഭാഗവും ലോക്കല്‍ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നുവെന്നും ആരോപണമുണ്ട്.്‌

webdesk13: