X

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി

ദുബൈ: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ ദുബൈയിലെ മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി. മാരിയറ്റ് മാര്‍ക്യൂസ് ഹോട്ടലിലെ ഇന്ത്യന്‍ റെസ്റ്റോറന്റായ റാങ് മഹലില്‍ നിന്നാണ് കൊച്ചാറിനെ പുറത്താക്കിയത്.

‘ഹിന്ദുക്കളുടെ വികാരം മാനിക്കാത്തതില്‍ അതീവ ദുഃഖമുണ്ട്. കഴിഞ്ഞ 2000 വര്‍ഷമായി ഇസ്‌ലാം നിങ്ങളെ ഭീകരവാദിയാക്കി കൊണ്ടിരിക്കുകയാണ്. നിങ്ങളോട് ലജ്ജ് തോന്നുന്നുന്നു.’ ഇതായിരുന്നു അതുല്‍ കൊച്ചാറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു കൊച്ചാറിന്റെ പ്രതികരണം.

എന്നാല്‍ വിവാദമായതോടെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് മാരിയറ്റ് ഹോട്ടല്‍ അധികൃതര്‍ കൊച്ചാറിനെ പുറത്താക്കിയത്.


‘ ഞാനെന്റെ ട്വീറ്റിനെ ന്യായീകരിക്കുന്നില്ല. ഇസ്‌ലാം ആവിര്‍ഭവിക്കുന്നത് 1400 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ആത്മാര്‍ത്ഥമായി ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ ഇസ്‌ലാമോഫോബിക് അല്ല. അഭിപ്രായപ്രകടനത്തില്‍ ഞാന്‍ ഖേദിക്കുന്നു’, കൊച്ചാര്‍ ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ടി.വി ഷോ ആയ ക്വാട്ടിക്കോയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഹിന്ദു ദേശീയവാദികളെ തീവ്രവാദിയാക്കിയെന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് കൊച്ചാര്‍ ഇസ്‌ലാം വിരുദ്ധ ട്വീറ്റ് ചെയ്തത്.

എന്നാല്‍ മാരിയറ്റ് ഹോട്ടല്‍ അധികൃതരും കൊച്ചാറിന്റെ ട്വീറ്റിനെ അപലപിച്ച് രംഗത്തുവന്നു. ഷെഫ് അതുല്‍ കൊച്ചാര്‍ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശത്തില്‍ തങ്ങള്‍ ക്ഷമാപണം നടത്തുന്നതായി മാരിയറ്റ് അധികൃതര്‍ പറഞ്ഞു. ‘കൊച്ചാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ ഞങ്ങളുടെ നയങ്ങളുമായി യോജിക്കുന്നതല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ പങ്കുവെക്കുന്നില്ല. അത് വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെ പ്രതീകമല്ല. അതിനാലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്’, ഹോട്ടല്‍ അധികാരികള്‍ പറഞ്ഞു.

അതേസമയം, കൊച്ചാറിനെതിരെ ട്വിറ്ററിലും മറ്റും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുസ്‌ലിംകള്‍ മോശമായി പെരുമാറുന്നുവെന്ന് തോന്നുന്ന കൊച്ചാറിന് ഒരു ഇസ്‌ലാമിക രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്നാണ് പലരും ട്വിറ്ററില്‍ കുറിക്കുന്നത്. ദുബൈ പൊലീസിനെ ടാഗ് ചെയ്താണ് പലരും ട്വീറ്റ് ചെയ്യുന്നത്.

‘പ്രിയ ദുബൈ പൊലീസ്, ഈ വ്യക്തി ദുബൈയില്‍ നിന്നാണ് വരുമാനമുണ്ടാക്കുന്നത്. എന്നാല്‍ അദ്ദേഹം ഇസ്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നത് ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണെന്നാണ്.’ ബാസിക്ഓര്‍സാല്‍ ട്വീറ്റ് ചെയ്തു.

യു.എ.ഇയില്‍ സൈബര്‍ നിയമം കര്‍ശനമാണ്. വിഭാഗീയത ഉണ്ടാക്കുന്നതോ വംശീയമായി ആക്രമണം നടത്തുന്നതോ ആയ ഏതെങ്കിലും തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ ശിക്ഷയാണ് നല്‍കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിെര അഞ്ചു വര്‍ഷത്തെ തടവുശിക്ഷയും 500,000 മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. ഈ സാഹചര്യത്തില്‍ അതുല്‍ കൊച്ചാര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ദുബൈയിലെ പ്രമുഖ അഭിഭാഷക യാമിനി രാജേഷ് പറഞ്ഞു.

കൊച്ചാറിനെതിരായ ട്വീറ്റുകളില്‍ ചിലത്:

 

chandrika: