X
    Categories: indiaNews

ബാബ രാംദേവിന് വീണ്ടും തിരിച്ചടി; യോഗ ക്യാമ്പുകൾ നടത്തിയതിന്റെ സേവന നികുതി അടക്കണമെന്ന് കോടതി

ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ട്രസ്റ്റിന് വീണ്ടും തിരിച്ചടി. റെസിഡൻഷ്യൽ, നോൺ ​റെസിഡൻഷ്യൽ യോഗ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് എൻട്രി ഫീസ് ഈടാക്കുന്നതിന് സ്ഥാപനത്തിന് സേവന നികുതി നൽകേണ്ടി വരുമെന്ന ഹരജി ട്രൈബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവെച്ചു.

കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ (സെസ്റ്റാറ്റ്) അലഹബാദ് ബെഞ്ചിന്റെ 2023 ഒക്ടോബർ ലെ തീരുമാനത്തിൽ ഇടപെടാൻ ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.

യോഗാ ഗുരു രാംദേവിന്റെയും സഹായി ആചാര്യ ബാലകൃഷ്ണയുടെയും കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് വിവിധ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ ക്യാമ്പുകളിൽ യോഗ പരിശീലനം നൽകിയിരുന്നു. അതിൽ പങ്കെടുക്കുന്നവരിൽ നിന്ന് സംഭാവനയായി ഫീസ് ഈടാക്കുകയും ചെയ്തു. ഈ തുക സംഭാവനയായി ശേഖരിച്ചതാണെങ്കിലും സേവനങ്ങൾക്കുള്ള ഫീസ് ആയിരുന്നു.

അതിനാൽ സേവന നികുതി നൽകണമെന്ന് മീററ്റ് റേഞ്ചിലെ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടത്. പിഴയും പലിശയും സഹിതം 2006 ഒക്ടോബർ മുതൽ 2011 മാർച്ച് വരെ ഏകദേശം 4.5 കോടി രൂപ ട്രസ്റ്റ് അടക്കണമെന്നായിരുന്നു ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്.

webdesk13: