X

ബിബിസി ഡോക്യുമെന്ററി വിവാദം: പ്രധാനമന്ത്രിയെ പുകഴ്ത്തിയും പ്രതിപക്ഷത്തെ താറടിച്ചും കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ നിജിജു. ഡോക്യുമെന്ററി വിവാദം പ്രതിപക്ഷം ഏറ്റെടുത്തതോടെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചിലര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്നാണ് ചിലര്‍ കരുതുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ശ്രമം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനാണെന്നും രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും ഏതറ്റം വരെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഇന്ത്യക്കകത്തും പുറത്തും നടത്തുന്ന ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ അപമാനിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദം 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ ശബ്ദമാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു.

രാഷ്ട്രത്തെ നയിക്കാന്‍ എന്താണ് വേണ്ടതെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത നവയുഗ നേതാവായി ലോകം മുഴുവന്‍ മോദിയെ വാഴ്ത്തുകയാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കളും പൗരാവകാശ പ്രവര്‍ത്തകരും വ്യാപകമായി ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

webdesk13: