X

പെരുന്നാളിന് ബീഫ് വാങ്ങിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ബല്ലാഗര്‍ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് തീവണ്ടിയില്‍ വരികയായിരുന്നു നോമ്പുതുറക്കാനും പെരുന്നാളിനുമായി സാധനങ്ങള്‍ വാങ്ങിയ സഹോദരങ്ങള്‍. കയ്യിലുണ്ടായ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ഒരു കൂട്ടം യാത്രക്കാര്‍ അന്വേഷിക്കുകയും ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ യുവാക്കളെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കത്തിക്കുത്തേറ്റ ജുനൈദ് കൊല്ലപ്പെട്ടു. തീവണ്ടിയിലുള്ളര്‍ ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ബാഗില്‍ ബീഫുള്ളതിന് സ്ഥിരീകരണമില്ലെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

‘തീവണ്ടിയില്‍ കയറിയതിന് ശേഷം ബീഫുണ്ടെന്നാരോപിച്ച് രണ്ടുപേര്‍ വഴക്കിടുകയായിരുന്നു. പിന്നീട് മറ്റുള്ളവരും ചേര്‍ന്ന് ബഹളമായി. പോലീസിനെ വിളിച്ചുവെങ്കിലും അവരെത്താന്‍ താമസിച്ചു. അതിനിടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു’; ഷാക്കിര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ജാര്‍ഖണ്ഡില്‍ നോമ്പുതുറക്കിടെ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഒരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും.

chandrika: