X
    Categories: MoreViews

കൊല്‍ക്കത്ത തരിപ്പണം; ബംഗ്ലൂരു ഒന്നാമത്

ബെംഗ്‌ളുരു,കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തക്കാരെ തരിപ്പണമാക്കി ഐ.എസ്.എല്‍ ഫുട്‌ബോളില്‍ പൂനെ എഫ്.സിയുടെ തേരോട്ടം. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരു എഫ്.സി 4-1ന് ഡല്‍ഹി ഡൈനാമോസിനെയും തകര്‍ത്തു.
ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍ നാഷണല്‍ എറിക് പാര്‍ത്താലുവിന്റെ രണ്ടു ഗോളുകളില്‍ ( 23, 45 മിനിറ്റുകളില്‍) ആതിഥേയര്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ലെനി റോഡ്രിഗസും (57ാം മിനിറ്റില്‍) മിക്കുവും (87ാം മിനിറ്റില്‍ ) ചേര്‍ന്നു ബെംഗ്‌ളുരുവിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നൈജീരിയക്കാരന്‍ കാലു ഉച്ചെയുടെ പെനാല്‍ട്ടി ഗോളിലാണ് ( 86ാം മിനിറ്റില്‍) ഡല്‍ഹി ആശ്വാസം കണ്ടെത്തിയത് . രണ്ട് ഗോള്‍ നേടിയ എറിക് പാര്‍ത്താലുവാണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റ് നേടി നവാഗതരായ ബെംഗ്‌ളുരു എഫ്.സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ആദ്യ മത്സരം ജയിച്ച ഇരുടീമുകള്‍ തമ്മിലുള്ള മത്സരം സൂപ്പര്‍ സണ്‍ഡേയിലെ ഫുട്‌ബോള്‍ വിരുന്നായി മാറി.

ബെംഗ്‌ളുരുവിന്റെ തുടരെയുള്ള ആക്രമണങ്ങളോടെയാണ് കളി തുടങ്ങിയത്. ഡല്‍ഹി നിലയുറപ്പിക്കുന്നതിനു മുന്‍പ് തന്നെ ആതിഥേയര്‍ ആഞ്ഞടിക്കുകയായിരുന്നു.
23-ാം മിനിറ്റില്‍ ഗാലറി നിറഞ്ഞ ബെംഗ്‌ളുരുവിന്റെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ വന്നു. സുനില്‍ ഛെത്രിയെ വിനിത് റായ് ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. കിക്കെടുത്തത് ജൂവാനന്‍. പന്ത് ഹെഡ്ഡറിലൂടെ ഹര്‍മന്‍ജ്യോത് കാബ്ര , മിഡ് ഫീല്‍ഡര്‍ എറിക് പാര്‍ത്താലുവിനു നല്‍കി. ആറടി നാലിഞ്ചു ഉയരക്കാരനായ ഓസ്‌ട്രേലിയക്കാരന്‍ എറിക് പാര്‍ത്താലു മനോഹരമായ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ആണ് ബെംഗ്‌ളുരുവിന്റെ രണ്ടാം ഗോളിലേക്കു നീങ്ങിയത്. കിക്കെടുത്ത എഡു ഗാര്‍ഷ്യ, എറിക് പാര്‍ത്താലുവിന്റെ തല ലക്ഷ്യമാക്കി പന്ത് മനോഹരമായി ടേണ്‍ ചെയ്തു . ചാടി ഉയര്‍ന്ന ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ ഗോള്‍ പോസ്റ്റിന്റെ വലത്തെ മൂലയിലേക്കു പന്ത് ചെത്തിവി്ട്ടു. ഡല്‍ഹി ഗോളിയെ മറികടന്നു ഗോള്‍ ലൈന്‍ മറികടന്ന പന്ത് രക്ഷിക്കാന്‍ പ്രീതം കോട്ടാല്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. 57ാം മിനിറ്റില്‍ ബെംഗ്‌ളുരു എഫ്.സി മൂന്നാം ഗോള്‍ നേടി. സുനില്‍ ഛെത്രിയുടെ മനോഹരമായ ഡയഗണല്‍ പാസ് നെഞ്ചില്‍ സ്വീകരിച്ച ഉദാന്ത സിംഗിന്റെ ആദ്യ ശ്രമം ഡല്‍ഹിയുടെ ഗോളി തടുത്തു . റീ ബൗണ്ടില്‍ ഓടിവന്ന ലെനി റോഡ്രിഗസ് പന്ത് നെറ്റിലേക്കു പായിച്ചു
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ചാമ്പ്യന്മാരായ എ.ടി.കെയെ സന്ദര്‍ശകരായ പൂനെ സിറ്റി തരിപ്പണമാക്കി.

കൊല്‍ക്കത്തയുടെ ഐ.എസ് എല്ലിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ സെമി ഫൈനലില്‍ കടക്കുവാന്‍ കഴിയാത്ത ടീമാണ് പൂനെ. രണ്ടു തവണ് ചാമ്പ്യന്മാരായ എ.ടി.കെയെ അവരുടെ തട്ടകത്തില്‍ പൂനെ തരിപ്പണമാക്കിയത് അവിശ്വസനീയമായി. പൂനെ സിറ്റിക്കുവേണ്ടി മാഴ്‌സിലീഞ്ഞ്യോ രണ്ട് ഗോളുകള്‍ നേടി ( 12, 60 മിനിറ്റില്‍) ,രോഹിത് കുമാര്‍ (51ാം മിനിറ്റില്‍) എമിലിയാനോ അല്‍ഫാരോ (80ാം മിനിറ്റില്‍) എന്നിവര്‍ ഓരോ ഗോളുകളും. കണ്ടെത്തി. കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ ബിപിന്‍ സിംഗും (50ാം മിനിറ്റില്‍) നേടി.
രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത മാഴ്‌സിലീഞ്ഞ്യോയാണ് മാന്‍ ഓഫ് ദി മാച്ച്.

chandrika: