X
    Categories: FilmNews

അന്ന് അവളുടെ കൂടെ ഉണ്ടാവണമെന്ന്; ഇന്ന് അവനൊപ്പം, പഴയ ഫേസ്ബുക്ക് പോസ്റ്റും മുക്കി നടി ഭാമ

നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടന്‍ സിദ്ധീഖും നടി ഭാമയും കൂറുമാറിയത് സംബന്ധിച്ച് വിമര്‍ശങ്ങള്‍ ഉയരവെ ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 24ലെ ഫേസ്ബുക്ക് പോസ്റ്റില്‍ ഭാമ എഴുതിയ പോസ്റ്റ് ഭാമ തന്നെ പിന്‍വലിച്ചതോടെയാണ് വിമര്‍ശനം രൂക്ഷമായത്. നടി ആക്രമിക്കപ്പെട്ട കേസില്‍, എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് നടി ഭാമ കുറിച്ചത്. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കണമെന്നും, ഭാമ പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ..?
ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?

‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’
എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

കേസില്‍ കൂറുമാറിയവര്‍ക്കെതിരെ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി, ആഷിഖ് അബു, എന്‍ എസ് മാധവന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരുമായ രേവതിയും റിമ കല്ലിങ്കലും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ കേസില്‍ നേരത്തെ കുറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ദീഖും ഭാമയും കൂറുമാറിയത്.

കൂറു മാറിയ നടിമാര്‍ ഒരര്‍ഥത്തില്‍ ഇരകളാണെന്ന് റിമ കല്ലിങ്കലും പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും ഒടുവില്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു

 

 

chandrika: