X
    Categories: Video Stories

ഭുജില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് കാതോര്‍ത്ത് കോണ്‍ഗ്രസ്

കച്ചിലെ ഭുജില്‍ നിന്ന് എം. അബ്ബാസ്

ഗാന്ധിനഗറില്‍നിന്ന് എട്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞ് വെള്ളകീറും മുമ്പെ ബസ് കച്ചിലെ ഭുജിലെത്തി. പുലരുംമുമ്പുള്ള ഭുജ് കാണേണ്ട കാഴ്ചയാണ്. അകലെ ഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറികള്‍. കൈവണ്ടികള്‍. വെണ്ട, പയര്‍, ബീന്‍സ്, ക്യാരറ്റ്, കാബേജ്, മുളക്… അറിയാവുന്നതും അറിയാത്തതുമായി പച്ചക്കറികളുടെ കൂമ്പാരം വില്‍ക്കാന്‍ വെച്ചിരിക്കുന്നു. അവയില്‍നിന്ന് പേശിപ്പേശി സാധനം വാങ്ങുന്നവര്‍. മൂക്കുത്തിയും കൈ നിറയെ വളയും കാതില്‍ കമ്മലുമായി അണിഞ്ഞൊരുങ്ങി വന്ന കച്ചവടക്കാരികള്‍. നീളന്‍ ജുബ്ബയും പിരിയന്‍മീശയും തലപ്പാവും വായില്‍ മുറുക്കാനുമിട്ട മെലിഞ്ഞു കൊലുന്നനെയുള്ള ആണുങ്ങള്‍…
വെളിച്ചത്തിന്റെ പരപ്പില്‍ നഗരം തെളിഞ്ഞുവന്നു. പിന്നില്‍ രക്ഷകനെപ്പോലെ ഭുജിയ മല വിരിഞ്ഞുകിടക്കുന്നു. 2001ലെ സര്‍വവും തകര്‍ത്ത ഭൂകമ്പത്തില്‍ നിന്ന് ഈ നഗരം ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. എങ്കിലും ചിലയിടത്തെങ്കിലും കാണാം വിറങ്ങലിച്ച ആ ഓര്‍മയുടെ ബാക്കി പത്രങ്ങള്‍.

കച്ചില്‍ നടന്ന നബിദിന റാലി

നബിദിനത്തിന്റെ ആരവമായിരുന്നു രാവിലെ. പ്രധാന നിരത്തു കീഴടക്കിയ ആഘോഷത്തില്‍ നിറയെ ആബാല വൃദ്ധം ജനങ്ങള്‍. പച്ചപ്പതാകയും ബലൂണും ചമയങ്ങളും കൊണ്ടലങ്കരിച്ച വാഹനങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍. കൃഷിപ്പാടങ്ങളില്‍നിന്ന് ട്രാക്ടറുകള്‍ പോലുമെത്തിയിട്ടുണ്ട് ആഘോഷദിനത്തിനായി. മുപ്പത് ശതമാനത്തോളം മുസ്്‌ലിംകളുള്ള നഗരമാണ് ഭുജ്. അടുത്തുള്ള കടയില്‍ക്കയറി ഒരു ചായക്ക് പറഞ്ഞു. കടുംമസാലച്ചായക്ക് ഏഴു രൂപ. നേരത്തെ ടോക്കണെടുക്കണം. ചായ സോസറിലൊഴിച്ച് കുടിക്കുന്നതാണ് രീതി. രണ്ടു തവണ ഒഴിക്കാനേയുണ്ടാകൂ.
അതിനിടെ മാരുതി ആള്‍ട്ടോയില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടി കടന്നു പോയി. ക്രിക്കറ്റ് ബാറ്റാണ് ചിഹ്നം. അകമ്പടി വാഹനങ്ങള്‍ ഒന്നുമില്ല. കൈയില്‍ തോക്കുമേന്തി സദാ ജാഗ്രതയോടെ സൈന്യം. അതിര്‍ത്തി കാക്കുന്ന ബോര്‍ഡര്‍ വിങ് രണ്ടാം ബറ്റാലിയന്റെ ആസ്ഥാനം കൂടിയാണ് ഭുജ്. സുരക്ഷയൊന്നും ഒരു തരിമ്പു പോലും ബാധിക്കാതെ തെരുവിലെല്ലാം പശുക്കളുണ്ട്. നിറയെ ചാണകവും അതിന്റെ രൂക്ഷഗന്ധവും.

തെരഞ്ഞെടുപ്പിലെ മുസ്്‌ലിം വികാരം മനസ്സിലാക്കാന്‍ മേമന്‍ സേട്ട് ഹാജി അബൂബക്കര്‍ ഉസ്മാന്‍ മെമ്മോറിയല്‍ മുസാഫര്‍ ഖാനയിലെത്തി. എവിടെ നിന്നെന്ന ചോദ്യം ആദ്യമെത്തി. കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനാണെന്നു പറഞ്ഞതോടെ, ഓഫീസിലിരുന്ന നരച്ച താടിവെച്ച വൃദ്ധന്‍ നീരസം പ്രകടിപ്പിച്ചു. രാഷ്ട്രീയം ഇവിടെയില്ലെന്നും അതെല്ലാം ഈ കോമ്പൗണ്ടിനു പുറത്താണെന്നും പറഞ്ഞ് അയാള്‍ പുറത്തിറക്കി. കടക്ക് പുറത്ത് എന്ന സ്വരമുണ്ടായിരുന്നു ആ വാക്കുകള്‍ക്കുള്ളില്‍.
ബി.ജെ.പി ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ധിന്‍ഗേശ്വര്‍ ക്ഷേത്രത്തിനടുത്തു വെച്ച് 12 വര്‍ഷമായി ബി.ജെ.പിക്കായി മുടങ്ങാതെ പ്രചാരണത്തിനിറങ്ങുന്ന ജോക്കര്‍ എന്ന മധ്യവയസ്‌കനെ കണ്ടു. മുകളിലേക്ക് ചുരുട്ടിവെച്ച നരച്ച മീശ. നല്ല ആകാരം. ബി.ജെ.പി ജയിക്കുമെന്നതില്‍ ജോക്കറിന് സംശയമേതുമില്ല. കൂടുതല്‍ ചോദ്യത്തിന് നില്‍ക്കും മുമ്പെ പ്രചാരണവാഹനത്തിലെ പാട്ടു നിര്‍ത്തി അയാള്‍ റോഡുമുറിച്ചു കടന്നു പോയി. തൊട്ടപ്പുറത്ത് പാതിയോളം വറ്റി ഹമിര്‍സര്‍ തടാകത്തിനരികെയുള്ള ഇരുമ്പു ബെഞ്ചില്‍ നാടോടികള്‍. അതിലെ കുട്ടികളിലൊരാള്‍ മണ്ണ്ില്‍ കിടന്നുരുണ്ട് കരയുന്നു.

ബി.ജെ.പിയുടെ പ്രചാരണ ബോര്‍ഡ്‌

കുറച്ചു നടന്നാല്‍ കച്ചിലെ ബി.ജെ.പിയുടെ ആസ്ഥാനം. മൂന്നു നിലക്കെട്ടിടത്തിന് താഴെ വാടകയ്ക്ക് കൊടുത്ത കടമുറികള്‍. മുമ്പില്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സ്ഥാനാര്‍ത്ഥി ഡോ. നീമ ആചാര്യയുടെയും ചിത്രങ്ങള്‍ നിറഞ്ഞ ഫഌക്‌സ് ബോര്‍ഡുകള്‍. മണ്ഡലത്തില്‍ നീമയുടെ രണ്ടാമങ്കമാണിത്. ആറാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചില്‍ റാലി നടത്തിയതിന്റെ ലക്ഷണം അകത്തെ ഓഫീസിലുണ്ട്.

കയറിച്ചെല്ലുമ്പോള്‍ അകത്തെ മുറിയില്‍ തിരക്കിട്ട ചര്‍ച്ച. കേരളത്തില്‍നിന്നുള്ള പത്രക്കാരനാണെന്നറിയിച്ചപ്പോള്‍ മുകളില്‍ പ്രസിഡണ്ടുണ്ട്, സംസാരിക്കാം എന്ന കരുതല്‍ പുറത്തുവന്നു. പ്രസിഡണ്ട് അപ്പോഴേക്കും പ്രചാരണ സ്ഥലത്തേക്ക് വെച്ചുപിടിച്ചിരുന്നു. രണ്ടാം നിലയിലെ ചുമരില്‍ പ്രചാരണ ബോര്‍ഡുകളില്‍ ഒരിക്കല്‍പ്പോലും കാണാത്ത രണ്ടു ചിത്രങ്ങള്‍ ഇടംപിടിച്ചിരിക്കുന്നു; വാജ്‌പേയിയുടെയും എല്‍.കെ അദ്വാനിയുടെയും. ആരുമില്ലാത്ത തക്കം നോക്കി ആ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച അതേ വേളയില്‍ ജോലിക്കാരനെത്തി സി.സി.ടി.വി കാണിച്ച് ഭീഷണിപ്പെടുത്തി.

പുറത്ത് ഭുജ് സിറ്റി ബി.ജെ.പി പ്രസിഡണ്ടിനെ കാത്ത് ഇന്നോവ കാര്‍ കിടക്കുന്നു. കാറിലെ ഗ്ലാസില്‍ പാര്‍ട്ടിക്കൊടി പിടിപ്പിക്കവെ ഡ്രൈവര്‍ രാജേന്ദ്രനോട് ചോദ്യമൊന്നു മാറ്റിപ്പിടിച്ചു. ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമോ? അതില്‍ അയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. ജയിക്കുമെന്നതില്‍ സംശയവുമില്ല. അവിടെ നിന്നിറങ്ങി, പിന്നില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രമുള്ള ഫഌക്‌സ് ഒട്ടിച്ച ഓട്ടോയില്‍ കയറി കോണ്‍ഗ്രസ് ഓഫീസിലേക്ക് വെച്ചുപിടിച്ചു. രാഹുലിന്റെയും സോണിയാഗാന്ധിയുടെയും ഫഌക്‌സ് പതിച്ച ധാരാളം ഓട്ടോകള്‍ നഗരത്തിലുണ്ട്. അറുപതു പിന്നിട്ട തലയില്‍ തൊപ്പിവെച്ച ഡ്രൈവര്‍ മുഹമ്മദ് മുനാഫിന് ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്നതില്‍ സംശയമില്ല. മോദി ഹിന്ദുക്കള്‍ക്ക് മാത്രമേ വല്ലതും ചെയ്യുന്നുള്ളൂ. ജി.എസ്.ടിയും നോട്ട്ബന്ദിയും സാധാരണക്കാരെ വല്ലാതെ കഷ്ടപ്പെടുത്തി- യാത്രയ്ക്കിടെ അയാള്‍ ഇടതടവില്ലാതെ ബി.ജെ.പിക്കെതിരെ സംസാരിച്ചു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്‌

താല്‍ക്കാലികമായി അലങ്കരിച്ചുണ്ടാക്കിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നല്ല തിരക്കുണ്ട്. രണ്ട് പ്രചാരണ വാഹനങ്ങള്‍ എതിര്‍ദിശകളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമൊപ്പം സ്ഥാനാര്‍ത്ഥി ആദം പി ചാക്കിയുടെ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനാണ് ആദം. സര്‍ക്കാര്‍ ആസ്പത്രി അദാനിക്ക് നല്‍കിയ തീരുമാനത്തിനെതിരെയടക്കം സംസ്ഥാന സര്‍ക്കാറിനെതിരെ നിരവിധ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്ത അഭിഭാഷകന്‍.

വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ചെറുപ്പക്കാരന്‍ ഹുസൈനോട് കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞു. ഇവിടത്തെ പത്രത്തില്‍ വരുമോ? നിങ്ങളുടെ നാട്ടില്‍ വന്നിട്ടെന്ത് കാര്യം എന്ന് അയാളുടെ മറുചോദ്യം. ചെറുഗ്ലാസില്‍ കടുംചായ മോന്തി, ഇത്തവണ ജയിക്കുമോ എന്നു ചോദിച്ചു. ‘ അബ് ബാര്‍ നഹി തോ കിസീ ബാര്‍ നഹി’ എന്ന് ഉത്തരം നല്‍കിയത് ഹുസൈനൊപ്പമുള്ള അംജദ് ഖാനായിരുന്നു. ഇത്തവണ കടുത്ത പോരാട്ടമാണ്, ജയിക്കും എന്ന് കട്ടിക്കണ്ണട കൈകൊണ്ടുയര്‍ത്തി വെച്ച് അയാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭുജ് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും ജയിക്കും എന്നായിരുന്നു തൊട്ടടുത്ത വെള്ളക്കസേരയിലിരുന്ന ചെറുപ്പക്കാരന്‍ വിനോദിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയെപ്പോ വരുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാത്തതിനാല്‍ പുറത്തിറങ്ങി. തൊട്ടടുത്ത ടാക്‌സി സ്റ്റാന്‍ഡിലെ തിണ്ണയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഗനി ഭായിയോടും രോഹിതിനോടും സംസാരിച്ചു.

ബി.ജെ.പി വരുമെന്ന പ്രതീക്ഷയായിരുന്നു രോഹിതിന്റെ വാക്കുകളില്‍. വോട്ടിങ് മെഷീനിലെ ക്രമക്കേടിനെ കുറിച്ചും ജി.എസ്.ടിയെ കുറിച്ചുമാണ് ഗനി ഭായിക്ക് പറയാനുണ്ടായിരുന്നത്. ഗുജറാത്ത് പിടിക്കുക അത്രയെളുപ്പമാകില്ലെന്ന് ഗനി തറപ്പിച്ചു പറയുന്നു.
2012ല്‍ 15696 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡോ. നീമ വിധാന്‍ സഭ കണ്ട മണ്ഡലമാണിത്. മുസ്്‌ലിംകള്‍ വോട്ടുകള്‍ പരമാവധി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്്‌ലിംസ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി കോണ്‍ഗ്രസ് പോരാട്ടം കൊഴുപ്പിക്കുന്നത്. ചെറുകിട – പരമ്പരാഗത കരകൗശല നിര്‍മാതാക്കളും കര്‍ഷകരുമാണ് മുസ്്‌ലിംകളില്‍ മിക്കവരും. മുസ്്‌ലിംകള്‍ക്കെതിരെയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കാതെ നിലനിര്‍ത്താന്‍ ബി.ജെ.പി ആവതു ശ്രമിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ഭുജിലെ റാലിയിലെ പ്രസംഗത്തിന്റെ സിംഹഭാഗവും മോദി പാകിസ്താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങ ളും ഭീകരവാദവും പറയാന്‍ വിനിയോഗിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: