Connect with us

Video Stories

ഭുജില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് കാതോര്‍ത്ത് കോണ്‍ഗ്രസ്

Published

on

കച്ചിലെ ഭുജില്‍ നിന്ന് എം. അബ്ബാസ്

ഗാന്ധിനഗറില്‍നിന്ന് എട്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞ് വെള്ളകീറും മുമ്പെ ബസ് കച്ചിലെ ഭുജിലെത്തി. പുലരുംമുമ്പുള്ള ഭുജ് കാണേണ്ട കാഴ്ചയാണ്. അകലെ ഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറികള്‍. കൈവണ്ടികള്‍. വെണ്ട, പയര്‍, ബീന്‍സ്, ക്യാരറ്റ്, കാബേജ്, മുളക്… അറിയാവുന്നതും അറിയാത്തതുമായി പച്ചക്കറികളുടെ കൂമ്പാരം വില്‍ക്കാന്‍ വെച്ചിരിക്കുന്നു. അവയില്‍നിന്ന് പേശിപ്പേശി സാധനം വാങ്ങുന്നവര്‍. മൂക്കുത്തിയും കൈ നിറയെ വളയും കാതില്‍ കമ്മലുമായി അണിഞ്ഞൊരുങ്ങി വന്ന കച്ചവടക്കാരികള്‍. നീളന്‍ ജുബ്ബയും പിരിയന്‍മീശയും തലപ്പാവും വായില്‍ മുറുക്കാനുമിട്ട മെലിഞ്ഞു കൊലുന്നനെയുള്ള ആണുങ്ങള്‍…
വെളിച്ചത്തിന്റെ പരപ്പില്‍ നഗരം തെളിഞ്ഞുവന്നു. പിന്നില്‍ രക്ഷകനെപ്പോലെ ഭുജിയ മല വിരിഞ്ഞുകിടക്കുന്നു. 2001ലെ സര്‍വവും തകര്‍ത്ത ഭൂകമ്പത്തില്‍ നിന്ന് ഈ നഗരം ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. എങ്കിലും ചിലയിടത്തെങ്കിലും കാണാം വിറങ്ങലിച്ച ആ ഓര്‍മയുടെ ബാക്കി പത്രങ്ങള്‍.

കച്ചില്‍ നടന്ന നബിദിന റാലി

നബിദിനത്തിന്റെ ആരവമായിരുന്നു രാവിലെ. പ്രധാന നിരത്തു കീഴടക്കിയ ആഘോഷത്തില്‍ നിറയെ ആബാല വൃദ്ധം ജനങ്ങള്‍. പച്ചപ്പതാകയും ബലൂണും ചമയങ്ങളും കൊണ്ടലങ്കരിച്ച വാഹനങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍. കൃഷിപ്പാടങ്ങളില്‍നിന്ന് ട്രാക്ടറുകള്‍ പോലുമെത്തിയിട്ടുണ്ട് ആഘോഷദിനത്തിനായി. മുപ്പത് ശതമാനത്തോളം മുസ്്‌ലിംകളുള്ള നഗരമാണ് ഭുജ്. അടുത്തുള്ള കടയില്‍ക്കയറി ഒരു ചായക്ക് പറഞ്ഞു. കടുംമസാലച്ചായക്ക് ഏഴു രൂപ. നേരത്തെ ടോക്കണെടുക്കണം. ചായ സോസറിലൊഴിച്ച് കുടിക്കുന്നതാണ് രീതി. രണ്ടു തവണ ഒഴിക്കാനേയുണ്ടാകൂ.
അതിനിടെ മാരുതി ആള്‍ട്ടോയില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടി കടന്നു പോയി. ക്രിക്കറ്റ് ബാറ്റാണ് ചിഹ്നം. അകമ്പടി വാഹനങ്ങള്‍ ഒന്നുമില്ല. കൈയില്‍ തോക്കുമേന്തി സദാ ജാഗ്രതയോടെ സൈന്യം. അതിര്‍ത്തി കാക്കുന്ന ബോര്‍ഡര്‍ വിങ് രണ്ടാം ബറ്റാലിയന്റെ ആസ്ഥാനം കൂടിയാണ് ഭുജ്. സുരക്ഷയൊന്നും ഒരു തരിമ്പു പോലും ബാധിക്കാതെ തെരുവിലെല്ലാം പശുക്കളുണ്ട്. നിറയെ ചാണകവും അതിന്റെ രൂക്ഷഗന്ധവും.

തെരഞ്ഞെടുപ്പിലെ മുസ്്‌ലിം വികാരം മനസ്സിലാക്കാന്‍ മേമന്‍ സേട്ട് ഹാജി അബൂബക്കര്‍ ഉസ്മാന്‍ മെമ്മോറിയല്‍ മുസാഫര്‍ ഖാനയിലെത്തി. എവിടെ നിന്നെന്ന ചോദ്യം ആദ്യമെത്തി. കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനാണെന്നു പറഞ്ഞതോടെ, ഓഫീസിലിരുന്ന നരച്ച താടിവെച്ച വൃദ്ധന്‍ നീരസം പ്രകടിപ്പിച്ചു. രാഷ്ട്രീയം ഇവിടെയില്ലെന്നും അതെല്ലാം ഈ കോമ്പൗണ്ടിനു പുറത്താണെന്നും പറഞ്ഞ് അയാള്‍ പുറത്തിറക്കി. കടക്ക് പുറത്ത് എന്ന സ്വരമുണ്ടായിരുന്നു ആ വാക്കുകള്‍ക്കുള്ളില്‍.
ബി.ജെ.പി ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ധിന്‍ഗേശ്വര്‍ ക്ഷേത്രത്തിനടുത്തു വെച്ച് 12 വര്‍ഷമായി ബി.ജെ.പിക്കായി മുടങ്ങാതെ പ്രചാരണത്തിനിറങ്ങുന്ന ജോക്കര്‍ എന്ന മധ്യവയസ്‌കനെ കണ്ടു. മുകളിലേക്ക് ചുരുട്ടിവെച്ച നരച്ച മീശ. നല്ല ആകാരം. ബി.ജെ.പി ജയിക്കുമെന്നതില്‍ ജോക്കറിന് സംശയമേതുമില്ല. കൂടുതല്‍ ചോദ്യത്തിന് നില്‍ക്കും മുമ്പെ പ്രചാരണവാഹനത്തിലെ പാട്ടു നിര്‍ത്തി അയാള്‍ റോഡുമുറിച്ചു കടന്നു പോയി. തൊട്ടപ്പുറത്ത് പാതിയോളം വറ്റി ഹമിര്‍സര്‍ തടാകത്തിനരികെയുള്ള ഇരുമ്പു ബെഞ്ചില്‍ നാടോടികള്‍. അതിലെ കുട്ടികളിലൊരാള്‍ മണ്ണ്ില്‍ കിടന്നുരുണ്ട് കരയുന്നു.

ബി.ജെ.പിയുടെ പ്രചാരണ ബോര്‍ഡ്‌

കുറച്ചു നടന്നാല്‍ കച്ചിലെ ബി.ജെ.പിയുടെ ആസ്ഥാനം. മൂന്നു നിലക്കെട്ടിടത്തിന് താഴെ വാടകയ്ക്ക് കൊടുത്ത കടമുറികള്‍. മുമ്പില്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സ്ഥാനാര്‍ത്ഥി ഡോ. നീമ ആചാര്യയുടെയും ചിത്രങ്ങള്‍ നിറഞ്ഞ ഫഌക്‌സ് ബോര്‍ഡുകള്‍. മണ്ഡലത്തില്‍ നീമയുടെ രണ്ടാമങ്കമാണിത്. ആറാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചില്‍ റാലി നടത്തിയതിന്റെ ലക്ഷണം അകത്തെ ഓഫീസിലുണ്ട്.

കയറിച്ചെല്ലുമ്പോള്‍ അകത്തെ മുറിയില്‍ തിരക്കിട്ട ചര്‍ച്ച. കേരളത്തില്‍നിന്നുള്ള പത്രക്കാരനാണെന്നറിയിച്ചപ്പോള്‍ മുകളില്‍ പ്രസിഡണ്ടുണ്ട്, സംസാരിക്കാം എന്ന കരുതല്‍ പുറത്തുവന്നു. പ്രസിഡണ്ട് അപ്പോഴേക്കും പ്രചാരണ സ്ഥലത്തേക്ക് വെച്ചുപിടിച്ചിരുന്നു. രണ്ടാം നിലയിലെ ചുമരില്‍ പ്രചാരണ ബോര്‍ഡുകളില്‍ ഒരിക്കല്‍പ്പോലും കാണാത്ത രണ്ടു ചിത്രങ്ങള്‍ ഇടംപിടിച്ചിരിക്കുന്നു; വാജ്‌പേയിയുടെയും എല്‍.കെ അദ്വാനിയുടെയും. ആരുമില്ലാത്ത തക്കം നോക്കി ആ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച അതേ വേളയില്‍ ജോലിക്കാരനെത്തി സി.സി.ടി.വി കാണിച്ച് ഭീഷണിപ്പെടുത്തി.

പുറത്ത് ഭുജ് സിറ്റി ബി.ജെ.പി പ്രസിഡണ്ടിനെ കാത്ത് ഇന്നോവ കാര്‍ കിടക്കുന്നു. കാറിലെ ഗ്ലാസില്‍ പാര്‍ട്ടിക്കൊടി പിടിപ്പിക്കവെ ഡ്രൈവര്‍ രാജേന്ദ്രനോട് ചോദ്യമൊന്നു മാറ്റിപ്പിടിച്ചു. ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമോ? അതില്‍ അയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. ജയിക്കുമെന്നതില്‍ സംശയവുമില്ല. അവിടെ നിന്നിറങ്ങി, പിന്നില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രമുള്ള ഫഌക്‌സ് ഒട്ടിച്ച ഓട്ടോയില്‍ കയറി കോണ്‍ഗ്രസ് ഓഫീസിലേക്ക് വെച്ചുപിടിച്ചു. രാഹുലിന്റെയും സോണിയാഗാന്ധിയുടെയും ഫഌക്‌സ് പതിച്ച ധാരാളം ഓട്ടോകള്‍ നഗരത്തിലുണ്ട്. അറുപതു പിന്നിട്ട തലയില്‍ തൊപ്പിവെച്ച ഡ്രൈവര്‍ മുഹമ്മദ് മുനാഫിന് ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്നതില്‍ സംശയമില്ല. മോദി ഹിന്ദുക്കള്‍ക്ക് മാത്രമേ വല്ലതും ചെയ്യുന്നുള്ളൂ. ജി.എസ്.ടിയും നോട്ട്ബന്ദിയും സാധാരണക്കാരെ വല്ലാതെ കഷ്ടപ്പെടുത്തി- യാത്രയ്ക്കിടെ അയാള്‍ ഇടതടവില്ലാതെ ബി.ജെ.പിക്കെതിരെ സംസാരിച്ചു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്‌

താല്‍ക്കാലികമായി അലങ്കരിച്ചുണ്ടാക്കിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നല്ല തിരക്കുണ്ട്. രണ്ട് പ്രചാരണ വാഹനങ്ങള്‍ എതിര്‍ദിശകളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമൊപ്പം സ്ഥാനാര്‍ത്ഥി ആദം പി ചാക്കിയുടെ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനാണ് ആദം. സര്‍ക്കാര്‍ ആസ്പത്രി അദാനിക്ക് നല്‍കിയ തീരുമാനത്തിനെതിരെയടക്കം സംസ്ഥാന സര്‍ക്കാറിനെതിരെ നിരവിധ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്ത അഭിഭാഷകന്‍.

വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ചെറുപ്പക്കാരന്‍ ഹുസൈനോട് കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞു. ഇവിടത്തെ പത്രത്തില്‍ വരുമോ? നിങ്ങളുടെ നാട്ടില്‍ വന്നിട്ടെന്ത് കാര്യം എന്ന് അയാളുടെ മറുചോദ്യം. ചെറുഗ്ലാസില്‍ കടുംചായ മോന്തി, ഇത്തവണ ജയിക്കുമോ എന്നു ചോദിച്ചു. ‘ അബ് ബാര്‍ നഹി തോ കിസീ ബാര്‍ നഹി’ എന്ന് ഉത്തരം നല്‍കിയത് ഹുസൈനൊപ്പമുള്ള അംജദ് ഖാനായിരുന്നു. ഇത്തവണ കടുത്ത പോരാട്ടമാണ്, ജയിക്കും എന്ന് കട്ടിക്കണ്ണട കൈകൊണ്ടുയര്‍ത്തി വെച്ച് അയാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭുജ് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും ജയിക്കും എന്നായിരുന്നു തൊട്ടടുത്ത വെള്ളക്കസേരയിലിരുന്ന ചെറുപ്പക്കാരന്‍ വിനോദിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയെപ്പോ വരുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാത്തതിനാല്‍ പുറത്തിറങ്ങി. തൊട്ടടുത്ത ടാക്‌സി സ്റ്റാന്‍ഡിലെ തിണ്ണയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഗനി ഭായിയോടും രോഹിതിനോടും സംസാരിച്ചു.

ബി.ജെ.പി വരുമെന്ന പ്രതീക്ഷയായിരുന്നു രോഹിതിന്റെ വാക്കുകളില്‍. വോട്ടിങ് മെഷീനിലെ ക്രമക്കേടിനെ കുറിച്ചും ജി.എസ്.ടിയെ കുറിച്ചുമാണ് ഗനി ഭായിക്ക് പറയാനുണ്ടായിരുന്നത്. ഗുജറാത്ത് പിടിക്കുക അത്രയെളുപ്പമാകില്ലെന്ന് ഗനി തറപ്പിച്ചു പറയുന്നു.
2012ല്‍ 15696 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡോ. നീമ വിധാന്‍ സഭ കണ്ട മണ്ഡലമാണിത്. മുസ്്‌ലിംകള്‍ വോട്ടുകള്‍ പരമാവധി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്്‌ലിംസ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി കോണ്‍ഗ്രസ് പോരാട്ടം കൊഴുപ്പിക്കുന്നത്. ചെറുകിട – പരമ്പരാഗത കരകൗശല നിര്‍മാതാക്കളും കര്‍ഷകരുമാണ് മുസ്്‌ലിംകളില്‍ മിക്കവരും. മുസ്്‌ലിംകള്‍ക്കെതിരെയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കാതെ നിലനിര്‍ത്താന്‍ ബി.ജെ.പി ആവതു ശ്രമിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ഭുജിലെ റാലിയിലെ പ്രസംഗത്തിന്റെ സിംഹഭാഗവും മോദി പാകിസ്താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങ ളും ഭീകരവാദവും പറയാന്‍ വിനിയോഗിച്ചത്.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending