X

ഇരട്ടത്താപ്പ്, ചക്മ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് കേന്ദ്രം; റോഹിന്‍ഗ്യകളെ തഴഞ്ഞു

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കവെ, കിഴക്കന്‍ പാകിസ്താനില്‍ നിന്നും (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഇന്ത്യയിലെത്തിയ ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമസമാക്കിയ ഇവര്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. കിരണ്‍ റിജ്ജു, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
1960കളില്‍ ബംഗ്ലാദേശിലെ ചിറ്റഗോങ് മലനിരകളില്‍ നിന്ന് ഇന്ത്യയിലെത്തിയവരാണ് ചക്മ, ഹജോങ് വിഭാഗക്കാര്‍. ചക്മകള്‍ ബുദ്ധമതവിശ്വാസികളും ഹജോങ്‌സ് ഹിന്ദു മതവിശ്വാസികളുമാണ്. പൗരത്വം നല്‍കുമെങ്കിലും രാജ്യത്തെ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആനുകൂല്യങ്ങളോ ഭൂമിയുടെ ഉടമസ്ഥാവകാശമോ ഇവര്‍ക്ക് ലഭിക്കില്ല. അതേസമയം വിദൂര-വനമേഖലകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് അനുവദിച്ചേക്കും. ഇവര്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ മേഖലയില്‍ 1980 മുതല്‍ തുടരുന്ന പ്രതിഷേധം ഇന്നും ശക്തമാണ്. ആള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പൗരത്വം നല്‍കുന്നതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ചക്മകള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2015 ല്‍ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അരുണാചല്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല. ജനസംഖ്യാ വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ഇവിടുത്തെ മറ്റു ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയവുമുണ്ട്.
അരുണാചല്‍പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം ചക്മകള്‍ തമാസിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ചിറ്റഗോങ് മലകളിലും മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇവര്‍ ചിതറിക്കിടക്കുന്നു.
ഇപ്പോള്‍ മിസോറാമിന്റെ ഭാഗമായ ലുഷായ് ഹില്‍സിലൂടെയാണ് ചക്മ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് അരുണാചലില്‍ എത്തിച്ചേരുകയായിരുന്നു. 1964-69 വര്‍ഷങ്ങളില്‍ 5,000 ആയിരുന്ന ഈ അഭയാര്‍ത്ഥികളുടെ എണ്ണം 1,00,000 ആയി വര്‍ധിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ റോഹിന്‍ഗ്യകളിലെ ഇരുപതിനായിരത്തോളം പേര്‍ ഐക്യരാഷ്ട്രസഭയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.

chandrika: