X

42 സീറ്റുകളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെ; ബിഹാറില്‍ ഇഞ്ചോടിഞ്ച്

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 42 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 23 സീറ്റുകളില്‍ ലീഡ് അഞ്ഞൂറില്‍ താഴെയാണ്. അതു കൊണ്ടു തന്നെ ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്. 11.30ലെ കണക്കുകള്‍ പ്രകാരം 130 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

മഹാസഖ്യം 102 സീറ്റിലാണ് മുമ്പില്‍ നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ മുമ്പില്‍ നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്. 11 ഇടത്ത മറ്റു പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം എന്‍ഡിഎ 117 സീറ്റിലാണ് മുമ്പില്‍ നില്‍ക്കുന്നത്. 122 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

അതിനിടെ, അന്തിമ ഫലത്തില്‍ മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തത് എന്നും മാറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.

‘നിതീഷ് കുമാറിനെ നാണം കെടുത്താന്‍ ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്‍ ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്‍ ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് ഹാസന്‍പൂര്‍ മണ്ഡലത്തില്‍ പിന്നിലാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്. ആയിരത്തോളം വോട്ടുകള്‍ക്കാണ് തേജസ്വി മുമ്പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ ഭരണകക്ഷിയായ ജെഡിയു തോല്‍വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു.

Test User: