X

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1977ലെന്ന് ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന സമ്പൂര്‍ണ വിപ്ലവത്തിന് ശേഷം 1977ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബി.ജെ.പി ബിഹാര്‍ അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി. 1947ല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിടുകയും പുതിയ ബ്രിട്ടീഷുകാര്‍ക്ക് ഭരണം കൈമാറുകയുമായിരുന്നു. നമ്മള്‍ രാമന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും പിന്‍ഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോസ്വാമി തുളസീദാസിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘രാജ്യത്തിന് 1947ല്‍ സ്വാതന്ത്രം ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് പുതിയ ബ്രിട്ടീഷുകാര്‍ക്ക് ചുമതല നല്‍കിയതിനാല്‍ അതിനെ യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് വിലയിരുത്താന്‍ എനിക്ക് പ്രയാസമുണ്ട്. ജയപ്രകാശ് നാരായണന്‍ ആരംഭിച്ച സമ്പൂര്‍ണ ക്രാന്തിക്ക് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ച 1977ലാണ് ഇന്ത്യക്ക് പൂര്‍ണമായും സ്വാതന്ത്ര്യം ലഭിച്ചത്. എന്നെ സംബന്ധിച്ച് ബ്രാഹ്മണര്‍ പണ്ട് കാലത്ത് ശ്രേഷ്ഠരായിരുന്നു.

ഭാവിയിലും അവര്‍ ശ്രേഷ്ഠരായി തന്നെ തുടരും. നമ്മള്‍ രാമന്റെയും ചന്ദ്രഗുപ്ത മൗര്യയുടെയും പിന്‍ഗാമികളാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ ശേഷം മാത്രമേ എന്റെ തലക്കെട്ട് അഴിക്കുകയുള്ളൂവെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. അടിയന്താരവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ താഴെയിറക്കുകയും 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയുമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചൗധരിയുടെ പരാമര്‍ശം.

വികസനത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഒരുപാട് മുന്നോട്ട് പോയെന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ വാര്‍ഷിക ബജറ്റ് ബിഹാറിനെ അപേക്ഷിച്ച് 14 മടങ്ങ് കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: