X
    Categories: indiaNews

ബിഹാറില്‍ നിതീഷ് സര്‍ക്കാര്‍ വീഴുമോ?; 17 ഭരണകക്ഷി എംഎല്‍എമാര്‍ മഹാസഖ്യത്തിനൊപ്പമെന്ന് ആര്‍ജെഡി

പട്‌ന: ബീഹാറില്‍ പരസ്പരം വെല്ലുവിളിച്ച് ജെഡിയുവും ആര്‍ജെഡിയും. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ജെഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെഡിയു പറയുന്നത്. അതേസമയം, ജെഡിയുവിനെ വെല്ലുവിളിച്ച് ആര്‍ജെഡിയും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെഡിയു നേതാവ് ഉമേഷ് കുശ് വാഹ അവകാശപ്പെടുന്നത്. എന്നാല്‍ ജനുവരി 14 ന് ശേഷം ആര്‍ജെഡിയിലേക്ക് മാറാന്‍ ഭരണകക്ഷിയുടെ 17 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് ആര്‍ജെഡി ശ്യാം രാജക് അവകാശപ്പെടുന്നത്. ആര്‍ജെഡിയില്‍ ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മുതിര്‍ന്ന ആര്‍ജെഡി വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ബി.ജെ.പിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദങ്ങള്‍ ശക്തിപ്പെടുമ്പോഴാണ് ആര്‍.ജെ.ഡിക്കെതിരെ ജെഡിയു രംഗത്തെത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചെങ്കിലും ജെഡിയുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി നിതീഷ് കുമാറിന് നല്‍കിയെങ്കിലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. പിന്നീട് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ തനിക്ക് താല്പര്യം ഇല്ലായിരുന്നെന്നും ആര്‍ക്ക് വേണമെങ്കിലും ആ സ്ഥാനത്തേക്ക് വരാമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം, ഇന്‍ഡിയോ എയര്‍ലൈന്‍ മാനേജര്‍ രൂപേഷ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവം നിതീഷ് കുമാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബിജെപി നേതൃത്വം പോലും നിതീഷ് കുമാറിന്റെ ഭരണത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

 

 

web desk 3: