X

‘കാശ്മീരില്‍ സൈനിക നടപടികള്‍ തുടരും’; ബിപിന്‍ റാവത്ത്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേനാ മേധാവി ജനറല്‍ ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ഭരണം സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല. പഴയതുപോലെ സൈനിക നടപടികള്‍ കാശ്മീരില്‍ തുടരും. റമസാനോട് അനുബന്ധിച്ചുണ്ടായിരുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നിറുത്തിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍മൂലം എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും റാവത്ത് പറഞ്ഞു.

അതേസമയം, ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് തീരുമാനമായി. ഇതുസംബന്ധിച്ച ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെതുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എട്ടാം തവണയാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്.

സഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ബി.ജെ.പി ഇന്നലെ ഉച്ചയോടെ പ്രഖ്യാപിച്ചതോടെയാണ് മൂന്നു വര്‍ഷമായി തുടരുന്ന സഖ്യ സര്‍ക്കാറിന് അന്ത്യമായത്. തീവ്രവാദം വര്‍ധിക്കല്‍, വിഘടനവാദ പ്രവണത തുടങ്ങിയവയായിരുന്നു പിന്മാറ്റത്തിന് കാരണമായി ബി.ജെ.പി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ റമസാന്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ സഖ്യം ഉപേക്ഷിക്കുന്നതിലേക്ക് ബി.ജെ.പിയെ എത്തിച്ചതെന്നാണ് വിലയിരുത്തല്‍.

chandrika: