X

ബിഹാറില്‍ ബി.ജെ.പി സഖ്യത്തിന് ഭീഷണിയായി ഭീം ആര്‍മി

 

പറ്റ്‌ന: ബിഹാറില്‍ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെ എന്‍.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടന. ബിഹാറില്‍ ദലിത് വിഭാഗത്തിനിടയില്‍ പ്രചാരമുള്ള ഭീം ആര്‍മിയാണ് ബിജെപി-ജെഡിയു സഖ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ജെ.ഡി.യു ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ഭീം ആര്‍മിയുടെ ഭീഷണി എന്‍.ഡി.എക്ക് ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ബിജെപിയാണ് സംഘടനയുടെ മുഖ്യശത്രുവെന്നും അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നും ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ അമര്‍ അസാദ് പറഞ്ഞു. ദലിത് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അമര്‍ അസാദ് കൂട്ടിച്ചേര്‍ത്തു. ദലിത് വിഭാഗങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരല്ല. ജെഡിയുവിന് ചെയ്യുന്ന ഓരോ വോട്ടും സഖ്യകക്ഷിയായ ബിജെപിയെ സഹായിക്കും.
അതു സംഭവിക്കാന്‍ പാടില്ല. ബിജെപിയുടെ ദലിത് വിരുദ്ധ നിലപാടുകള്‍ മൂലം ജെഡിയു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എല്ലാ വീടുകളിലും ഈ സന്ദേശം എത്തിക്കും. നിതീഷ് കുമാറിനോട് സഹതാപമുണ്ടെങ്കിലും അവര്‍ക്കു വോട്ട് ചെയ്യില്ല അമര്‍ അസാദ് പറഞ്ഞു.

chandrika: