X
    Categories: MoreViews

ബി.ജെ.പിയുടെ വ്യാജരസീതു വാര്‍ത്ത പുറത്തുവിട്ടെന്ന് ആരോപിച്ച് അധ്യാപകന് മര്‍ദ്ദനം

 

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് വ്യാജ രസീത് ഉണ്ടാക്കി പണം പിരിച്ച സംഭവം പുറത്തുവിട്ട അധ്യാപകന് മര്‍ദ്ദനം. വ്യാജ രസീത് വിവരം പുറത്തായത് ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ അധ്യാപകന്‍ ശശികുമാര്‍ മുഖേനയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ബി.ജെ.പി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി.പി മുരളി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ശശികുമാര്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് ബി.ജെ.പി നേതാക്കള്‍ കോളജിലേക്കെത്തിയത്. ശശികുമാറിനെ സംഘം ബന്ദിയാക്കുകയും ഭീഷണിപ്പെടുത്തി വെള്ളപേപ്പറില്‍ ഒരു ജനറല്‍ സെക്രട്ടറിയുടെ അറിവോടെയാണ് താന്‍ രസീത് പുറത്തെത്തിച്ചത് എന്ന് ശശികുമാറില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തതായാണ് ആരോപണം. കോളജിലെ അക്കൗണ്ടന്റ് വിനോദും അധ്യാപകന്‍ ശശികുമാറും അറിയാതെ രസീത് പുറത്ത് പോവില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് ശശികുമാര്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശശികുമാറിന്റെ പരാതിയില്‍ പയ്യോളി പൊലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളജ് മീറ്റിംഗില്‍ പങ്കെടുക്കുന്നതിനിടെ പ്രിന്‍സിപ്പലിന്റെയും മാനേജ്മെന്റ് പ്രതിനിധികളുടേയും സമീപത്തു വെച്ചാണ് കോളറിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. തന്നെ മൂന്ന് മണിക്കൂറിലധികം നേരം തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു.
കോളജ് അക്കൗണ്ടന്റ് വിനോദിനേയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിനു വേണ്ടിയുള്ള ധനസമാഹരണത്തിനായി എന്ന പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് നേതാക്കള്‍ കോടികള്‍ പിരിച്ചെടുത്തതായാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എം.എച്ച്.ഇ.എസ് കോളജിന് നല്‍കിയ വ്യാജരസീത് ആയിരുന്നു ഇതില്‍ പുറത്തായത്. സംസ്ഥാന കമ്മിറ്റിയംഗം എം.മോഹനന്റെ നിര്‍ദ്ദേശ പ്രകാരം വടകരയിലെ പ്രസിലാണ് വ്യാജ രസീത് അച്ചടിച്ചത്. കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെണ് കണ്ടെത്തിയിരുന്നു.
പിരിവില്‍ കോഴിക്കോട് ജില്ലയിലെ ബിജെപി നേതാക്കളുടെ പങ്കും വ്യക്തമായിട്ടുണ്ട്. 10,000 മുതല്‍ 50,000 രൂപ വരെ വ്യാപാരികളില്‍നിന്നു വ്യാജ രസീതു നല്‍കി വാങ്ങിയെന്നാണ് കണ്ടെത്തല്‍. സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയില്‍ ഉണ്ടായിരുന്നത് ദേശീയ ജോയിന്റ് സെക്രട്ടറി ബി.എല്‍. സന്തോഷ്, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവരായിരുന്നു. ഇവരോട് പാര്‍ട്ടി ദേശീയ നേതൃത്വം വിശദീകരണം തേടിയിരുന്നു.
ഇതിനെതുടര്‍ന്നാണ് പാര്‍ട്ടിക്ക് നാണക്കെടുണ്ടായ സംഭവത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് അധ്യാപകനെ മര്‍ദ്ദിച്ചത്. ബി.ജെ.പി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രിപേഷ്, പഞ്ചായത്ത് കമ്മറ്റി മെമ്പര്‍ സുനില്‍, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തന്നെ മര്‍ദ്ദിച്ചതെന്നും ശശികുമാര്‍ പറഞ്ഞു.

chandrika: