X

ബി.ജെ.പിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രം: പി.കെ കുഞ്ഞാലിക്കുട്ടി

ഉപ്പള: രാജ്യത്ത് ബി.ജെ.പിക്കെതിരെ ശക്തമായി പോരാടുന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മഞ്ചേശ്വരത്തും, കാസര്‍കോട്ടും ബി.ജെ.പിയോട് പടപൊരുതിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇവിടെ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചത്. ബി.ജെ.പിയെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതു മുന്നണിക്ക് ഒരു ആത്മാര്‍ത്ഥതയുമില്ല. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടം നടത്തുകയാണ്. ഇതിന്റെ വിജയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കാണും.

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനദ്രോഹ പരമായ ഭരണമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കീശയിലുണ്ടായിരുന്ന നോട്ട് പോക്കറ്റടിച്ച പ്രധാനമന്ത്രിയാണ് നമ്മുടേത്. നോട്ടു നിരോധനത്തിന്റെ ദുരിതം ഇപ്പോഴും ജനങ്ങള്‍ അനുഭവിക്കുകയാണ്. യു.പി.എ ഭരണത്തില്‍ ഇന്ത്യ സാമ്പത്തികമായി വളര്‍ച്ച നേടിയിരുന്നു. ബി.ജെ.പി ഭരണത്തില്‍ ആരുടെയും കയ്യില്‍ കാശില്ല. ആര്‍ക്കും തൊഴിലില്ല. സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുകയാണ്. ജി.എസ്.ടി നടപ്പിലാക്കിയതിന്റെ ദുരിതം കൂടി ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഊണിനും ചായക്കും ടാക്സ് കൊടുക്കേണ്ട അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇതിനെതിരെയുള്ള പടപുറപ്പാട് കൂടിയാണ് യു.ഡി.എഫിന്റെ പടയൊരുക്കമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അഖിലേന്ത്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്, എം.പിമാരായ കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, എം.കെ.രാഘവന്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനൂപ് ജേക്കബ്, കെ.എസ്.ശബരീനാഥന്‍, പി ബി.അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മൊയ്തീന്‍ ബാവ, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍, സി.എം.പി. സെക്രട്ടറി സി.പി.ജോ ണ്‍,മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, യു.ഡി എഫ് ജില്ലാ കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, എ.പി.അനില്‍കുമാര്‍, ടി.സിദ്ദീഖ്, കെ.സുധാകരന്‍, വി.എസ് ശിവകുമാര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, ലതിക സുഭാഷ്, ബിന്ദുകൃഷ്ണ, സുമ ബാലകൃഷ്ണന്‍, കെ.സി അബു, പാലോട് രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, വിനയകുമാര്‍ സൊര്‍ക്കെ പ്രസംഗിച്ചു.

പതിനാല് ജില്ലകളിലെ മുപ്പത് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയോടു കൂടി പടയൊരുക്കം തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ ശക്തമായ പ്രചരണമാണ് പടയൊരുക്കം നടത്തുന്നത്. രാജ്യത്ത് വര്‍ഗ്ഗീയതയെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യു.ഡി.എഫ് സ്വീകരിക്കും. ഒന്നര വര്‍ഷമായി അധികാരത്തിലിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത നിഷ്‌ക്രിയമായ പിണറായി സര്‍ക്കാറിനെതിരെയുള്ള പ്രചാരണവും ജാഥയിലൂടെ നടക്കും.

നവംബര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന റാലി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കള്‍ പങ്കെടുക്കും. പതിനേഴിന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കളായ ഗുലാം നബി ആസാദ്, ശരദ് യാദവ്, മുസ് ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന്‍, പി. ചിദംബരം, കബില്‍ സിബല്‍, ജയറാം രമേശ്, മുകള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി, സച്ചിന്‍ പൈലറ്റ്, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ വിവിധ ജില്ലകളിലെ യോഗങ്ങളില്‍ പങ്കെടുക്കും.

വി.ഡി.സതീശന്‍, ബെന്നി ബഹന്നാന്‍, ഡോ.എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.പി. മോഹനന്‍, ഷിബു ബേബി ജോണ്‍, എസ്.ഷാനിമോള്‍, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, വി.രാം മോഹന്‍ തുടങ്ങിയവരാണ് ജാഥാംഗങ്ങള്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിപ്പിക്കുന്ന ഒരു കോടി ഒപ്പുകള്‍ ജാഥയില്‍ സ്വീകരിക്കും. കേരളത്തില്‍ എല്ലാ ബൂത്തുകളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. മൂന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള വെള്ളത്തുണിയിലാണ് ഒപ്പുകളിടുന്നത്. ഒരു ബൂത്തില്‍ മിനിമം 500 ഒപ്പുകള്‍ ശേഖരിക്കും. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ സിഗ് നേച്ചര്‍ ക്യാമ്പയിന്‍ ആയിരിക്കും

chandrika: