X

മുസ്‌ലിം വോട്ടില്‍ കണ്ണുവെച്ച് ബി.ജെ.പി

 

ഭുവനേശ്വര്‍: ദേശീയതലത്തില്‍ മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളിലെ വോട്ടുകള്‍ ലക്ഷ്യമിട്ട് കര്‍മപദ്ധതി തയാറാക്കാന്‍ ബി.ജെ.പി. എല്ലാവരോടും കൂടെ, എല്ലാവര്‍ക്കും വികസനം-സബ്കാ സാത്, സബ്കാ വികാസ്- എന്ന നിലവിലെ മുദ്രാവാക്യം ഉയര്‍ത്തി, തങ്ങളോട് അയിത്തം പുലര്‍ത്തുന്ന വിഭാഗങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമമാണ് ഭുവനേശ്വറില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്തത്.
ഇതിന്റെ ഭാഗമായി മുത്തലാഖ് അടക്കമുള്ള മുസ്്‌ലിം വിഷയങ്ങളില്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് എം.പിമാരെ നിര്‍വാഹക സമിതി വിലക്കി. ‘അധികാരത്തിലിരിക്കുമ്പോള്‍ നിശ്ശബ്ദതയുടെ കല ശീലമാക്കണം’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. അതേസമയം, മുസ്്‌ലിം സ്ത്രീകള്‍ക്കിടയില്‍ മുത്തലാഖിനെതിരെ പ്രചാരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും മുത്തലാഖിന്റെ ഇരകളെ ബി.ജെ.പി വനിതാ അംഗങ്ങള്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിന് കര്‍മസേന രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പിന്നാക്ക കമ്മീഷന്‍ (ഒ.ബി.സി കമ്മീഷന്‍) രൂപീകരിക്കാനുള്ള നീക്കം ശക്തിപ്പെടുത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രമേയമായി യോഗത്തില്‍ അവതരിപ്പിച്ചു. ഈ മാസം ആദ്യവാരം കമ്മീഷന്‍ രൂപീകരണ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ഭരണഘടനയിലെ 123-ാം ഭേദഗതിയിലൂടെയാണ് ബില്‍ പാസാക്കിയിരുന്നത്. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തുകയും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 52 ശതമാനം വരുന്ന ഒ.ബി.സി വിഭാഗത്തില്‍ പിടി മുറുക്കുക എന്നത് നേരത്തെ തന്നെ ബി.ജെപി തന്ത്രങ്ങളില്‍ മുന്‍നിരയിലുണ്ട്. ഇതിന് ആക്കം കൂട്ടുന്നതാണ് നിര്‍വാഹക സമിതിതീരുമാനങ്ങള്‍.
തമിഴ്‌നാട്, കേരളം തുടങ്ങി തങ്ങള്‍ക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ക്കും നിര്‍വാഹക സമിതി രൂപം നല്‍കി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇതിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. കേരളത്തില്‍ ബി.ഡി. ജെ.എസ്, തമിഴ്‌നാട്ടില്‍ എം.കെ. എം.കെ, ഐ.ജെ.കെ എന്നീ ചെറുകക്ഷികളുമായി നേരത്തെ ബി.ജെ.പി സഖ്യപ്പെട്ടെങ്കിലും ഇതുവരെ വേണ്ടത്ര ഫലവത്തായില്ല എന്ന കണക്കുകൂട്ടലിലാണ് സമിതി. ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തെരഞ്ഞെടുത്ത് വന്‍തോതിലുള്ള പ്രചാരണങ്ങള്‍ക്കാണ് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. പശ്ചിമബംഗാളില്‍ ഇത് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഭുവനേശ്വറില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് ശേഷമാണ് നിര്‍വാഹക സമിതി ആരംഭിച്ചത്. കേന്ദ്രമന്ത്രിമാര്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം 13 ബി.ജെ.പി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സമിതിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഒപ്പം യോഗിയുടെ ചിത്രവും സ്റ്റേജിലെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച പരാതികളും സമിതി ചര്‍ച്ച ചെയ്തു. ഓരോ തെരഞ്ഞെടുപ്പിനു ശേഷവും പ്രതിപക്ഷം ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണെന്ന് യോഗത്തില്‍ മോദി പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചുകള്‍ക്കെതിരെയുള്ള ആക്രമണമായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുരസ്‌കാരം തിരിച്ചു നല്‍കലും. ഇപ്പോള്‍ അത് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ആയിരിക്കുന്നു- മോദി പറഞ്ഞു.

chandrika: