X

കര്‍ഷകരോടുള്ള അവഗണന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി എം.പി രാജിവെച്ചു

 

മുംബൈ: കര്‍ഷകരോടുള്ള അവഗണന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി എം.പി രാജിവെച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി നനാബാബു ഫാല്‍ഗുന്‍ റാവു പടോളാണ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലുപാടുകളില്‍ പ്രതിഷേധിച്ച് എം.പി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചത്. കിഴക്കന്‍ മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയ മണ്ഡലത്തില്‍ നിന്നാണ് നാനാബാബു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്‍.സി.പി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.

ഗുജറാത്തില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ നാനാബാബുവിന്റെ രാജി ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദേവേന്ദ്ര ഫദ്‌നവസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ഷകരോടുമുള്ള നിലപാടില്‍ അതൃപ്തനായ നാനാബാബു നേരത്തെ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞിരിരുന്നു.

കാര്‍ഷികവിളനാശവും കടക്കെണിയും കാരണം ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കുവേണ്ടി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല എന്നാരോപിച്ചാണ് ഡിസംബറില്‍ അദ്ദേഹം നേതൃത്വുമായി ഇടഞ്ഞിത്. കുറച്ചുമാസമായി അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എന്തു നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും നാനാബാബു ആരാഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടുന്നില്ലെന്നും തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ പ്രതിഷേധം നടത്തുന്ന അകോളയില്‍ വെച്ച് അദ്ദേഹം കേന്ദ്രനയങ്ങളെ വിമര്‍ശിച്ചു രംഗത്തുവന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക കടം എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

chandrika: