X

‘രാജിവെച്ചാല്‍ നൂറുകോടിയും മന്ത്രിസ്ഥാനവും’, എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുടെ വാഗ്ദാന പെരുമഴ; സ്ഥിരീകരിച്ച് ബി.ജെ.പി നേതാവ്

ബംഗളൂരു: കര്‍ണാടകയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബി.ജെ.പി ചാക്കിട്ടുപിടിത്തം ആരംഭിച്ചു. വന്‍ തുക വാഗ്ദാനം ചെയ്താണ് ബി.ജെ.പി, എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.

രാജിവെക്കുകയാണെങ്കില്‍ നൂറു കോടി രൂപ വരെ നല്‍കാമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. കൂടാതെ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായാണ് വിവരം. നാല് ജെ.ഡി.എസ് എം.എല്‍.എമാരെയും അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെയും ബി.ജെ.പി നേതാക്കള്‍ സമീപിച്ചതായി ബി.ജെ.പി നേതാവ് ഈശ്വരപ്പ സ്ഥിരീകരിച്ചു. ബി.ജെ.പി നേതാക്കള്‍ തന്നെ വിളിച്ചതായി ബി.ജെ.പി വിരുദ്ധ സഖ്യ എം.എല്‍.എ അമരഗൗഡയും സ്ഥിരീകരിച്ചു.

മന്ത്രിയാക്കാമെന്നാണ് തനിക്ക് ഉറപ്പു നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബംഗളൂരുവില്‍ ആരംഭിച്ച കോണ്‍ഗ്രസ് യോഗത്തില്‍ എം.എല്‍.എമാര്‍ പങ്കെടുക്കുന്നുണ്ട്. നാല് എം.എല്‍.എമാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു.

chandrika: