X

തീവണ്ടികളിലെ പുതപ്പ് കഴുകുന്നത് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രം

ന്യൂഡല്‍ഹി: ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് കഴുകുന്നത് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത് ഓരോ ഉപയോഗത്തിനു ശേഷവും പുതപ്പ് വൃത്തിയാക്കുമെന്നാണ്. ഇതിനു ഘടകവിരുദ്ധമായിട്ടാണ് സര്‍ക്കാരിന്റെ പ്രവൃത്തിയെന്ന് റെയില്‍വേ സഹമന്ത്രി രാജേന്‍ ഗോഹൈന്‍ ലോക്‌സഭയില്‍ സമ്മതിച്ചു. റെയില്‍വേ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളിലാണ് 65 ശതമാനം പുതപ്പുകളും കഴുകുന്നത്. ബാക്കി കരാറിന്റെ അടിസ്ഥാനത്തിലാണ്. പുതപ്പ് ഒഴികെയുള്ള തലയണ കവറുകള്‍, ടവലുകള്‍ തുടങ്ങിയവ ഓരോ ഉപയോഗത്തിനു ശേഷം വൃത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് പ്രകാരം, മിക്ക റെയില്‍വേ സോണുകളും പുതപ്പ്, തലയണ കവറുകള്‍, ടവലുകള്‍ തുടങ്ങിയവ ഓരോ ഉപയോഗത്തിനു ശേഷം വൃത്തിയാക്കാനുള്ള നിര്‍ദേശം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കൃത്യമായ പരിശോധന നടത്തി ഇവ വൃത്തിയാക്കുന്നതായി ഉറപ്പു വരുത്തണം. വീഴ്ച്ച വരുത്തുന്നവര്‍ക്കതിരെ നടപടി സ്വീകരിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാനുളള യാതൊരു വിധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നാണ് ലോക്‌സഭയിലെ വെളിപ്പെടുത്തിലൂടെ വ്യക്തമാക്കുന്നത്.

chandrika: