X

ബ്രസീല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു

 

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥി ജൈര്‍ ബോല്‍സൊനാരോക്ക് കുത്തേറ്റു. ജൈറിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. റിയോ ജി ജനിറോയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ജൂയിസ് ഡി ഫോറ സിറ്റിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് 63കാരനായ ബോല്‍സൊനാരോക്ക് കുത്തേറ്റത്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുന്നെ് ഡോക്ടര്‍മാര്‍ അറിയിച്ചു.
റാലിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ അനുയായികള്‍ ചുമലിലേറ്റി കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ബോല്‍ സൊനാരോ യുടെ അടിവയറ്റിലാണ് കുത്തേറ്റത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തീവ്ര വലതുപക്ഷ നിലപാടു പുലര്‍ത്തുന്ന ബോല്‍സൊനാരോയുടെ വിദ്വേഷപൂര്‍ണമായ പല പ്രസ്താവനകളും ബ്രസീലില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. യാഥാസ്ഥിതികരുടെ ഇടയില്‍ വന്‍ സ്വാധീനമുള്ള അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നേറിയതായി അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറില്‍ നടക്കന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ലുല ഡിസില്‍വക്ക് മത്സരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബോല്‍സൊനാരോ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്വവര്‍ഗലൈംഗികതയെ കുട്ടികളോടുള്ള ലൈംഗികാസക്തിയോട് തുലനപ്പെടുത്തിയതും ഒരു വനിതാ പാര്‍ലമെന്റ് അംഗത്തിനെതിരെ മോശം പരാമര്‍ശം നടത്തിയതും ബോല്‍സൊനാരോയെ വിവാദ നായകനാക്കി. സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇദ്ദേഹം ബ്രസീലിയന്‍ ട്രംപ് എന്ന പേരിലാണ് അറിയപ്പെടുന്നത്. രാജ്യത്ത് തോക്കുകള്‍ക്ക് അനിയന്ത്രിത ലൈസന്‍സ് അനുവദിക്കണമെന്ന വാദക്കാരന്‍ കൂടിയാണ് അദ്ദേഹം. ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാട് കാരണം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയും ഏറെക്കുറെ ഉറപ്പാക്കാനും ബോല്‍സൊനാരോക്ക സാധിച്ചിട്ടുണ്ട്. ആക്രമണത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചു. ലുലയുടെ തെരഞ്ഞെടുപ്പ് വിലക്ക് നീങ്ങിയില്ലെങ്കില്‍ അദ്ദേഹത്തിന് പകരം മത്സരിച്ചേക്കാവുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫെര്‍നാണ്ടോ ഹഡ്ഡാഡ് സംഭവത്തില്‍ ഞടുക്കം പ്രകടിപ്പിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പറഞ്ഞു.

chandrika: