X

2000 രൂപയുടെ നോട്ട് തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പ്രത്യേക പരിശീലനം

കൊല്‍ക്കത്ത: കള്ളനോട്ട് തിരിച്ചറിയുന്നതിനായി ജവാന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. അതിര്‍ത്തിയില്‍ കള്ളനോട്ട് വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് അധികൃതരുമായി ചേര്‍ന്നു പരിശീലനം നടക്കുന്ന് കാര്യം ആലോചിച്ചു വരികയാണെന്ന് ബി.എസ്.എഫ് അറിയിച്ചു.

രണ്ടായിരം രൂപയുടെ കള്ളനോട്ട് വ്യാപകമായതോടെ യഥാര്‍ഥ നോട്ടും കള്ളനോട്ടും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് ജവാന്മാര്‍. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ട് എത്തുന്നത്. നോട്ട് നിരോധനം നടപ്പിലായിട്ടും അതിര്‍ത്തിയിലെ കള്ളനോട്ട് പ്രശ്‌നം അര്‍ധസൈനിക വിഭാഗത്തിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്. എന്നാല്‍ പുതിയ പരിശീലനം നല്‍കുന്നതോടെ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

നിരവധി സുരക്ഷാ പ്രത്യേകതകളുള്ളതാണ് പുതിയ രണ്ടായിരം രൂപ നോട്ട്. പുതിയ നോട്ടില്‍ 17 പ്രത്യേകതകളുണ്ട്. അതേസമയം തന്നെ, ഇതിന്റെ പകുതി സവിശേഷതകള്‍ അതുപോലെ ചേര്‍ത്തിട്ടുള്ള വ്യാജനോട്ടുള്‍ ഇതിനോടകം വിപണിയില്‍ കണ്ടെത്തിയിട്ടുണ്ട്.
യഥാര്‍ത്ഥ നോട്ടില്‍ നിന്നും ഒട്ടും മാറ്റമില്ലാതെ വാട്ടര്‍മാര്‍ക്ക് അടക്കം വെച്ച് പുറത്തിറക്കിയ നോട്ടുകള്‍ തിരിച്ചറിയല്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥരെ തന്നെ നോട്ട് പരിശോധനയ്ക്ക് നിയോഗിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

chandrika: