X

കന്നുകാലി കശാപ്പ് നിയന്ത്രണം: സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരല്ല-ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറ്റം നടത്തിയെന്ന വിമര്‍ശം അദ്ദേഹം തള്ളി.
മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍ നിന്ന് കാലികളെ ആര്‍ക്ക് വാങ്ങാം, വാങ്ങാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയതിനു പിന്നാലെയാണ് വിജ്ഞാപനത്തെ ന്യായീകരിച്ച് ജെയ്റ്റ്‌ലി രംഗത്തെത്തിയത്.
ഭരണഘടനയുടെ അനുഛേദം 48ല്‍ ചില മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ അവകാശവാദം.
‘മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആഗോള തലത്തില്‍ കാര്യമായ സ്ഥാനമില്ലായിരുന്നു. അത്രയ്ക്കും ദുര്‍ബലമായ ഒരു സമ്പദ് വ്യവസ്ഥയെയാണ് ഇന്ന് ശക്തമാക്കി മാറ്റിയത്.
അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോക രാജ്യങ്ങളോട്് പടവെട്ടിയാണ് ഈ നേട്ടം കൈവരിച്ചത്’- ധനമന്ത്രി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ മൂലം കറന്‍സി രഹിത ഇടപാടുകള്‍ വര്‍ധിച്ചു. നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ സുരക്ഷിതമല്ലെന്ന സന്ദേശം നികുതിദായകര്‍ക്ക് നല്‍കാനായെന്നും അദ്ദേഹം പറഞ്ഞു.

chandrika: