X
    Categories: main stories

ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിഇഒ യു.വി ജോസും രണ്ട് ഉദ്യോഗസ്ഥരും സിബിഐ ഓഫീസിലെത്തി. വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയും എത്തിയിട്ടുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് യു.വി ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിനായി കരാറില്‍ ഒപ്പിട്ടത് യു.വി.ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. നാലു കോടിയിലേറെ രൂപയുടെ കമ്മിഷന്‍ ഇടപാട് പദ്ധതിയില്‍ നടന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

ലൈഫ് മിഷനും യൂണിടാക്കും തമ്മിലുള്ള ധാരണ കരാര്‍, പദ്ധതിക്കായി റവന്യൂ ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഫ്ളാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: