X
    Categories: Culture

ചാമ്പ്യന്‍സ് ലീഗ്: ബാര്‍സക്കും പി.എസ്.ജിക്കും ജയം, ചെല്‍സിക്ക് സമനില

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.

നൗകാംപില്‍ നടന്ന മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെതിരെ ദിമിത്രിയോസ് നിക്കോളോ (ഓണ്‍ഗോള്‍), ലയണല്‍ മെസ്സി, ലൂകാസ് ഡിന്യെ എന്നിവരുടെ ഗോളുകളാണ് ബാര്‍സക്ക് ജയമൊരുക്കിയത്. 89-ാം മിനുട്ടില്‍ നിക്കോളോ സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി. 18-ാം മിനുട്ടില്‍ ഡിന്യെയുടെ പാസ് മെസ്സിക്ക് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് നിക്കോളോ സ്വന്തം വലയില്‍ പന്തെത്തിച്ചത്. 42-ാം മിനുട്ടില്‍ കൈ കൊണ്ട് ഗോളടിക്കാന്‍ ശ്രമിച്ചതിന് ജെറാഡ് പിക്വെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മടങ്ങിയതോടെ ബാര്‍സ പത്തു പേരായി ചുരുങ്ങി. 61-ാം മിനുട്ടില്‍ ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി യൂറോപ്യന്‍ മത്സരങ്ങളിലെ 100-ാം ഗോള്‍ സ്വന്തമാക്കി. 64-ാം മിനുട്ടില്‍ ബോക്‌സില്‍ നിന്ന് മെസ്സി നല്‍കിയ പാസ് ഡിന്യെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. 89-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്തായിരുന്നു നിക്കോളോയുടെ ഗോള്‍.

പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയെ അവരുടെ ഗ്രൗണ്ടില്‍ നേരിട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 64-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോഡ് നേടിയ ഗോളിലാണ് ജയിച്ചത്. അലയന്‍സ് അറീനയില്‍ ബയേണ്‍ മ്യൂണിക്ക് സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. തോമസ് മ്യൂളര്‍, ജോഷ്വ കിമ്മിഷ്, മാറ്റ് ഹമ്മല്‍സ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

ബെല്‍ജിയം ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളിനാണ് പി.എസ്.ജി തകര്‍ത്തത്. മൂന്നാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിവെച്ച ഗോള്‍ വേട്ട എഡിന്‍സന്‍ കവാനി (44), നെയ്മര്‍ (66), എയ്ഞ്ചല്‍ ഡിമരിയ (90) എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു. ബോക്‌സിനു പുറത്തുനിന്നുള്ള ഫ്രീകിക്കില്‍ നിന്നായിരുന്നു നെയ്മറിന്റെ ഗോള്‍.

സ്റ്റാംഫഡ് ബ്രിഡ്ജിലെ ആവേശപ്പോരില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ചെല്‍സി സമനില വഴങ്ങിയത്. ഡേവിഡ് ലൂയിസ് (11-ാം മിനുട്ട്), എയ്ഡന്‍ ഹസാര്‍ഡ് (37) എന്നിവരുടെ ഗോളുകളില്‍ ചെല്‍സി മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയില്‍ അലക്‌സാണ്ടര്‍ കൊളറോവിലൂടെ റോമ ഒരു ഗോള്‍ മടക്കി. 64, 70 മിനുട്ടുകളില്‍ എഡിന്‍ ഷെക്കോ ലക്ഷ്യം കണ്ടതോടെ നീലപ്പട പിറകിലായി. 75-ാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡ് ആണ് ചെല്‍സിയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. മറ്റൊരു മത്സരത്തില്‍ എഫ്.സി ബാസല്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് സി.എസ്.കെ.എ മോസ്‌കോയെ കീഴടക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: