X
    Categories: MoreViews

പരസ്യ പ്രചാരണം അവസാനിച്ചു; ചെങ്ങന്നൂര്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

ആലപ്പുഴ: മൂന്നു മാസത്തോളം നീണ്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശ്വോജ്ജ്വല സമാപനം. പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നിശബ്ദ പ്രചാരണത്തിനുള്ള ദിനമാണ് നാളെ. തിങ്കളാഴ്ചയാണ് ചെങ്ങന്നൂരിലെ വോട്ടെടുപ്പ്. കലാശക്കൊട്ട് നടക്കാനിരിക്കെ അവസാന നിമിഷം വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ വിവിധ കക്ഷികള്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതിനാല്‍ മൂന്നു മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യംവഹിച്ചത്.
1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 5039 കന്നി വോട്ടര്‍മാരാണ്.

എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും മുന്നണികളുടെ ശ്രമം. കാലാവസ്ഥ കൂടി അനുകൂലമായി എത്തിയാല്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് വിവരം. 2016ല്‍ 74.36 ശതമാനമായിരുന്നു ചെങ്ങന്നൂരിലെ പോളിങ്.

ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ പ്രകടമാകുന്നത്. കോണ്‍ഗ്രസിലെ ഡി.വിജയകുമാര്‍, എല്‍.ഡി.എഫിലെ സജി ചെറിയാന്‍, ബി.ജെ.പിയിലെ ശ്രീധരന്‍ പിള്ള എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജി.പുന്തല, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേചാവ് മധു ചെങ്ങന്നൂര്‍, ആം ആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്ത് എന്നിവരുമാണ് ചെങ്ങന്നൂരില്‍ ഇത്തവണ ജനവിധി തേടുന്നത്.

മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കളുടെ വലിയ നിര തന്നെ ചെങ്ങന്നൂരില്‍ കൊട്ടിക്കലാശത്തിനെത്തിയിട്ടുണ്ട്. വികസനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭരണനേട്ടവുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ പിന്നീട് കര്‍ണാടകവും തെരഞ്ഞെടുപ്പു വിഷയമായി.

chandrika: