X
    Categories: MoreViews

ചെങ്ങന്നൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്. നഗരസഭയിലും 11 പഞ്ചായത്തിലും എല്‍.ഡി.എഫ് ഭൂരിപക്ഷം നേടി.

സജി ചെറിയാന് 67,303 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 46,347 വോട്ടും ലഭിച്ചു. ബി.ജെ.പിയിലെ പി എസ് ശ്രീധരന്‍പിള്ളക്ക് 35,270 വോട്ടും ലഭിച്ചു.

ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ സജി ചെറിയാന്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.

ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ മത്സരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കും. പച്ചയായ വര്‍ഗ്ഗീയതയാണ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് അഴിച്ചുവിട്ടത്. ഇത് സമൂഹത്തിന് ഗുണം ചെയ്യില്ല. വര്‍ഗ്ഗീയത പ്രചരിപ്പിച്ച ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: