X

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം; മനുഷ്യാവകാശ കമ്മീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

“നടക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയില്‍ സംഭവിച്ചത്. ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് പങ്ക് ഉണ്ടെങ്കില്‍ നടപടി എടുക്കും. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. സംസ്ഥാന പൊലീസില്‍ ഒരു തരത്തിലുമുള്ള മൂന്നാംമുറയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവം നടന്ന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ ദാസിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ആ പണിയെടുത്താന്‍ മതിയെന്നായിരുന്നു, മുഖ്യമന്ത്രിയുടെ വിമര്‍ശനം.
“മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്റെ പണി എടുത്താല്‍ മതി. കമ്മീഷന്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണം. മുന്‍കാല രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തുന്നത്. കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയം പറയുന്നത് ഒരിക്കലും ശരിയല്ല”, മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഫലപ്രദമാണെന്ന വാദത്തിനിടെയായിരുന്നു പി മോഹന്‍ ദാസിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

 

chandrika: