X

സിവില്‍ സര്‍വീസ്: ആശങ്കയും അതിജീവനവും

എം. മുഹമ്മദ് മുസ്തഫ

കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ സംസ്ഥാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കേരളം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലം മുതല്‍ ജീവനക്കാരുടെ സാന്നിധ്യവും സംഭാവനയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മലബാറിന്റെ ഉദ്യോഗപര്‍വത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ റവന്യൂ, കോടതി ഉദ്യോഗസ്ഥരെ നിയോഗിച്ച് ജനങ്ങളെ പരമാവധി ദ്രോഹിച്ചതിന്റെ ചിത്രങ്ങള്‍ കാണാന്‍ കഴിയും. നികുതി പിരിവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനങ്ങള്‍ ചരിത്രത്തില്‍ കാണാം. തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാരെ തൃപ്തിപ്പെടുത്തുന്നതിനാണ് ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ക്ക് സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കാത്ത അവസ്ഥ വന്നു. വില്ലേജ് അധികാരി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സാധാരണക്കാര്‍ക്ക് പേടിസ്വപ്‌നമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം കാര്യങ്ങളില്‍ മെല്ലെ മെല്ലെ മാറ്റം വന്നു. 1957ല്‍ ഐക്യകേരളം രൂപം കൊണ്ടതിനുശേഷം കേന്ദ്രാവിഷ്‌കൃത പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തുടനീളം പുതിയ ഓഫീസുകള്‍ സ്ഥാപിക്കുകയും അതുവഴി ജീവനക്കാരും ജനങ്ങളും നേരിട്ട് ഇടപഴകേണ്ട അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. പഞ്ചവത്സര പദ്ധതികളൊക്കെ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞത് വിവിധ തട്ടുകളിലുള്ള ജീവനക്കാരുടെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു എന്ന് എടുത്തുപറയേണ്ടതാണ്. ഇക്കാര്യം എല്ലാ സര്‍ക്കാറുകളും അംഗീകരിക്കുന്ന വസ്തുതയാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ രണ്ടായിരത്തിനുശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ വായ്പ നേടിയെടുക്കുന്നതിന് വിദേശ ഏജന്‍സികളുടെ പല നിബന്ധനകളും പാലിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഓരോ പദ്ധതിയും നടപ്പാക്കുന്നതിന് കരാര്‍ ജീവനക്കാരെ നിയോഗിക്കുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാന വ്യവസ്ഥ. നിലവിലുള്ള ജീവനക്കാരെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ക്രമേണ മുഴുവന്‍ ജോലികളും കരാറുകാരെ ഏല്‍പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. സ്വദേശത്തെയും വിദേശത്തെയും കുത്തകകള്‍ ഇതിനായി കിണഞ്ഞു പരിശ്രമിക്കുകയാണ്.
ദേശീയ തലത്തില്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട പല സേവനങ്ങളും സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുകയാണ്. പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ സ്വകാര്യ മേഖലയില്‍ എത്തിക്കഴിഞ്ഞു. റെയില്‍വെ സ്‌റ്റേഷനുകളുടെ സ്വകാര്യവത്കരണം പരോക്ഷമായി തുടങ്ങി. ഇതോടെ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സാധാരണജനങ്ങള്‍ കണക്കിലധികം പണം ചെലവഴിക്കേണ്ട അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്.
ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കും എന്ന പ്രചാരണം ഒരു വശത്തും അവരെ അമിതമായ ചൂഷണം ചെയ്യുക എന്ന യാഥാര്‍ത്ഥ്യം മറുവശത്തും നടക്കുകയാണ്. ജനങ്ങള്‍ക്ക് ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയാക്കുമ്പോള്‍ സൗജന്യം നഷ്ടമാവുന്നു. ആധുനികവത്കരണത്തിന്റെയും പേപ്പര്‍ലെസ് ഓഫീസിന്റെയും മറ്റും പേരില്‍ തസ്തികകള്‍ വെട്ടികുറക്കാനുള്ള നീക്കം ശക്തമാണ്. ഐ.ടി മേഖലയിലും മറ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. ഇതിനു നേരെ കണ്ണടക്കാന്‍ നമുക്ക് പറ്റില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കാന്‍ ബദ്ധശ്രദ്ധരാണ്. എന്നാല്‍, ഇവരെ പൊതു ഖജനാവിലെ പണം കാലിയാക്കുന്ന വെള്ളാനകളായി ചിത്രീകരിക്കുന്ന പ്രവണത ഇവിടെയുണ്ട്. ഇക്കാര്യത്തില്‍ അപവാദങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മുഴുവന്‍ ജീവനക്കാരെയും വെള്ളാനകളായി കാണുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങളുടെ പിന്നില്‍ സ്വകാര്യ കുത്തകകളാണുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പദ്ധതികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും എത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകരമായി കരാര്‍ ജീവനക്കാരെ കാണാനാവില്ല. സ്വകാര്യ കുത്തകകളുടെ നീരാളിപിടിത്തത്തില്‍ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ജീവനക്കാരും ഒന്നിച്ച് പോരാടേണ്ടതുണ്ട്. അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സന്ദിഗ്ധ ഘട്ടത്തിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കടന്നുപോകുന്നത്. അതിനെ അതിജീവിക്കാന്‍ സജ്ജരാവുക എന്ന സന്ദേശമാണ് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ ആലപ്പുഴയില്‍ ആരംഭിച്ച സംസ്ഥാന സമ്മേളനം നല്‍കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ജീവനക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഇതിനായി ഭരണ-പ്രതിപക്ഷ അനുകൂല സര്‍വീസ് സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.
(സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

chandrika: