X

അഴിമതി സൂചിക: 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 93ാമത്

അഴിമതി ധാരണാ സൂചികയില്‍ (കറപ്ഷന്‍ പേര്‍സപ്ഷന്‍സ് ഇന്‍ഡക്‌സ് 2023ലെ പ്രകാരം) ഇന്ത്യ 93ാം സ്ഥാനത്ത്. 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഈ സ്ഥാനം സ്വീകരിക്കേണ്ടി വന്നത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് ഈ പട്ടിക പുറത്തുവിട്ടത്. വിദഗ്ധരുടെയും വ്യവസായികളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലയിലെ അഴിമതി സൂചിപ്പിക്കുന്നതാണ് പട്ടിക.

പൂജ്യം മുതല്‍ 100വരെയുള്ള സ്‌കെയിലില്‍ പൂജ്യം ഏറ്റവും കടുത്ത അഴിമതിയും 100 അഴിമതിയില്ലായ്മയെയും സൂചിപ്പിക്കുന്നു. 2022ല്‍ 40 സ്‌കോര്‍ നേടിയ ഇന്ത്യ 2023ല്‍ 39 ലേക്ക് കുറഞ്ഞു. 2022ല്‍ ഇന്ത്യയുടെ റാങ്ക് 85 ആയിരുന്നു. മാലദീപ്, കസാക്കിസ്ഥാന്‍, ലെസോതോ എന്നീ രാജ്യങ്ങളും 39 സ്‌കോറുമായി ഇന്ത്യക്കൊപ്പം 93ാം സ്ഥാനത്തുണ്ട്.

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, മൗലികാവകാശങ്ങള്‍ക്ക് ‘ഗുരുതരമായ ഭീഷണി’ ആയേക്കാവുന്ന (ടെലികമ്മ്യൂണിക്കേഷന്‍) ബില്‍ പാസാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൗരന്മാരുടെ ഇടം കൂടുതല്‍ സങ്കുചിമാക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു.

100ല്‍ 90 സ്‌കോര്‍ നേടിയ ഡെന്മാര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. 87 സ്‌കോറുള്ള ഫിന്‍ലന്‍ഡ് രണ്ടാമതും 85 സ്‌കോര്‍ നേടിയ ന്യൂസിലന്‍ഡ് മൂന്നാമതുമാണ്. 84 സ്‌കോറുമായി നോര്‍വേ നാലാമത്, 83 സ്‌കോറുമായി സിംഗപ്പൂര്‍ അഞ്ചാമത്, 82 സ്‌കോറുമായ സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും ആറാമത്, 79 സ്‌കോറുമായി നെതര്‍ലന്‍ഡ് എട്ടാമത്, 78 സ്‌കോറുമായി ജര്‍മനിയും ലക്‌സംബര്‍ഗും ഒമ്പതാമത് എന്നിങ്ങനെയാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങള്‍.

11 സ്‌കോറുമായി സോമാലിയയാണ് 180 രാജ്യങ്ങളുള്ള പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത്. 13 സ്‌കോറുമായി വെനിസ്വേല, സിറിയ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ 177ാം സ്ഥാനത്താണ്. 16 സ്‌കോറുമായി യമന്‍ 176മതും 17 സ്‌കോറുമായി നോര്‍ത്ത് കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ 172മതുമാണ്.

ദക്ഷിണേഷ്യയിലെ രാജ്യങ്ങളായ പാകിസ്താന്‍ 133 മതും ശ്രീലങ്ക 115ാമതുമാണ് സ്ഥാനം നേടിയത്. സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്വമാണ് ഈ രാജ്യങ്ങള്‍ക്ക് വിനയായത്. 24 സ്‌കോറുമായി ബംഗ്ലാദേശ് 149ാമതും 20 സ്‌കോറുമായി മ്യാന്‍മര്‍ 162ാമതുമാണ്. 35 സ്‌കോറുമായ നേപ്പാള്‍ 108ാമതും 42 സ്‌കോറുമായി ചൈന 76ാമതുമാണ്.

webdesk13: