X
    Categories: Health

വാക്‌സിന്‍ എടുത്തവരെയും കോവിഡിന്റെ ഡെല്‍റ്റ വകഭേദം വെറുതെ വിടില്ലെന്ന് പഠനം

വാക്‌സീന്‍ എടുത്തവരെ പോലും ബാധിക്കാന്‍ ശേഷിയുള്ളതാണ് ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് ഡെല്‍റ്റ വകഭേദമെന്ന് പുതിയ പഠനം റിപ്പോര്‍ട്ട്.

63 പേരെ ഉള്‍കൊള്ളിച്ചു നടത്തിയ ഈ പഠനത്തില്‍ 36 പേര്‍ വാക്‌സീന്റെ രണ്ടു ഡോസും എടുത്തതാണ്. 27 പേര്‍ക്ക് ഒരു ഡോസ് ലഭിച്ചു. ഇവര്‍ എല്ലാവര്‍ക്കും ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ (വാക്‌സീന്‍ എടുത്തതിനു ശേഷവും ഉണ്ടാകുന്ന കോവിഡ് അണുബാധ) ഉണ്ടായി. ഇവരുടെ സാംപിളുകള്‍ ജനിതക സീക്വന്‍സിങ് നടത്തിയപ്പോള്‍ കണ്ടെത്തിയത് ഇവയില്‍ B. 1.617.2 എന്ന ഡെല്‍റ്റ വകഭേദം പ്രബലമായിരുന്നു എന്നാണ്.

36 പേരുടെ സാംപിളുകളാണ് സീക്വന്‍സിങ് നടത്തിയത്. 19 പേര്‍ കോവിഡ് വാക്‌സീന്റെ ഒരു ഡോസ് ലഭിച്ചവരും 17 പേര്‍ രണ്ട് ഡോസുകളും ലഭിച്ചവരും ആയിരുന്നു. ഈ 36ല്‍ 23 സാംപിളുകളിലും ഡെല്‍റ്റ വകഭേദം കണ്ടെത്തി. പഠനത്തില്‍ പങ്കെടുത്ത 63 പേരില്‍ 10 പേര്‍ക്ക് കോവിഷീല്‍ഡും 53 പേര്‍ക്ക് കോവാക്‌സീനുമാണ് ലഭിച്ചത്. രോഗികളുടെ ശരാശരി പ്രായം 37 ആണെന്നും ഇവരില്‍ 41 പേര്‍ പുരുഷന്മാരും 22 പേര്‍ സ്ത്രീകളും ആയിരുന്നുവെന്നും എയിംസ് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ വാക്‌സീന്‍ എടുത്തശേഷം കോവിഡ് ബാധിച്ച ആരും മരണപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. വാക്‌സീന്‍ എടുക്കുന്നത് മരണനിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് പഠനം ഉറപ്പുനല്‍കുന്നു. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം ആണെന്ന് കരുതപ്പെടുന്നു.

web desk 3: