X

അരലക്ഷത്തിന്റെ കണ്ണടക്കാരെയും കോടികളുടെ വായ്പക്കാരെയും പ്രചാരണത്തിന് വേണ്ട; സി.പി.എം നേതാക്കളെ ത്രിപുരയില്‍ അകറ്റി നിര്‍ത്താന്‍ കാരണങ്ങളേറെ

 

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് സി പി എം കേരളാ ഘടകം നേതാക്കളെ പ്രചരണത്തിനിറക്കില്ലെന്ന് സൂചന. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പി ബി അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് കളം നിറയുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിക്കാത്തതിന് കാരണങ്ങള്‍ രണ്ടാണ്; ഒന്ന് അഴിമതി, രണ്ട് കോണ്‍ഗ്രസ് വിരോധം.

സ്വന്തമായി വീടോ, കാറോ, വരുമാനമോ ഒന്നുമില്ലാത്ത മുഖ്യമന്ത്രി മാണിക്കിനേപ്പോലുള്ളവര്‍ വന്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുമ്പോള്‍ ദുബായിലും മറ്റും കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയരായി മുഖം നഷ്ടപ്പെട്ട കേരള നേതാക്കളെ അങ്ങോട്ട് അയക്കേണ്ടെന്നാണ് ത്രിപുര നേതാക്കളുടെ നിലപാട്.

യാത്ര ചെയ്യാന്‍ ഒരു കാറുപോലുമില്ലാതെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലേക്ക് അമ്പതിനായിരം രൂപയുടെ കണ്ണട വയ്ക്കുന്ന നേതാക്കളെയും കോടികളുടെ വായ്പ നേടി വഞ്ചിക്കുന്ന മക്കളുടെ അച്ഛന്മാരെയുമൊന്നും അയക്കേണ്ടന്ന്! അവര്‍ പറയുന്നു,

രണ്ടാമത്തെ കാരണം രാഷ്ട്രീയമാണ്. കോണ്‍ഗ്രസുമായുള്ള സി പി എം സഖ്യത്തെ എതിര്‍ത്തത് സി പി എമ്മിലെ കേരള ഘടകമാണ്. ത്രിപുരയിലും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാകാതെ പോയത് അതിനാലാണ്. നല്ലവരായ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ത്രിപുര നേതാക്കളുടെ അഭ്യര്‍ത്ഥന. ഇവിടെ ബി ജെ പിയാണ് മുഖ്യ എതിരാളികള്‍.അതിനാല്‍ ത്രിപുരയിലെ സി.പി.എമ്മിന് താല്പര്യം കോണ്‍ഗ്രസ്സിനോടാണ്. എന്നാല്‍ കോണ്‍ഗ്രസ് വിരോധികളായ കേരളാ നേതാക്കളെത്തിയാല്‍ ത്രിപുരയിലെ കോണ്‍ഗ്രസുകാര്‍ ചിലപ്പോള്‍ പുനരാലോചന നടത്തും. അതിനാല്‍ ത്രിപുരയില്‍ തല്‍ക്കാലം സഹായം വേണ്ടെന്നാണ് കേരള നേതാക്കളോട് ത്രിപുര സി.പി.എം ഘടകത്തിന്റെ അഭ്യര്‍ത്ഥന.

chandrika: