X
    Categories: MoreViews

സി.പി.ഐയില്‍ ചേര്‍ന്ന സി.പി.എം നേതാവിന്റെ വീടിന് നേരെ അക്രമം

കാസര്‍കോട്: സി.പി.ഐയിലേക്ക് കൂടുമാറിയ സി.പി.എം നേതാവിന്റെ വീടിന് നേരെ അക്രമം. പടുപ്പ് മുന്‍ ലോക്കല്‍ സെക്രട്ടറി പടുപ്പ് ശങ്കരംപാടിയിലെ ഇ.കെ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ട കാറും എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. സി.പി.എം ഉദുമ മുന്‍ ഏരിയാ കമ്മിറ്റി അംഗമായും കര്‍ഷകസംഘം ബേഡകം ഏരിയാ ജോ. സെക്രട്ടറിയായും രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ തവണ പാര്‍ട്ടി ഭാരവാഹി സ്ഥാനത്ത് നിന്ന് രാധാകൃഷ്ണന്‍ സ്വയം ഒഴിഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുന്നതിനിടയില്‍ പടുപ്പില്‍ നടന്ന സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ രാധാകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സി.പി.ഐ മണ്ഡലം സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്നു. കുറ്റിക്കോല്‍, ആനക്കല്ല്, മുന്നാട് ഭാഗങ്ങളിലായി 50ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാധാകൃഷ്ണന്‍ സി.പി.ഐയില്‍ ചേരാനെത്തിയത്.

ചില പാര്‍ട്ടി നേതാക്കളുടെ ശരികേടുമായി യോജിച്ചു പോകാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നെന്ന് രാധാകൃഷ്ണന്‍ യോഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സിപിഐ ആരോപിക്കുന്നു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സി.പി.ഐ പടുപ്പ് ലോക്കല്‍ സെക്രട്ടറി പി.പി ചാക്കോ ആവശ്യപ്പെട്ടു.

chandrika: