X

ഹിന്ദു മഹാസഭയുടെ വെബ്‌സെറ്റ് ഹാക്ക് ചെയ്തു: ഹോം പേജില്‍ കേരളാ ബീഫ് കറിയുടെ റെസിപ്പി

തിരുവനന്തപുരം : കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടു ഹിന്ദുമഹാസഭ നേതാവ് ചക്രപാണി വിവാദ പ്രസ്താവനക്ക് പിന്നാലെ ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. ഹിന്ദുമഹാസഭയുടെ എന്ന  http://www.abhm.org.in വെബ്‌സൈറ്റ് ആണ് ഹാക്ക് ചെയ്തത്.

കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ഹിന്ദു മഹാസഭ നേതാവ് ചക്രപാണി പറഞ്ഞത്. എന്നാല്‍ ഇതിനു മറുപടി എന്ന തരത്തില്‍ കേരളത്തിലെ നാടന്‍ ബീഫ് കറി ഉണ്ടാകുന്ന വിധവും ഒപ്പം ഒരു സന്ദേശവും ചേര്‍ത്ത് വെബ്‌സൈറ്റ് എഡിറ്റ് ചെയ്താണ് ഹാക്കര്‍മാര്‍ പകരംവീട്ടിയത്

ഹോം പേജില്‍ ബീഫ് തീറ്റക്കാരെ രക്ഷിക്കുന്നത് പാപമാണ്. മൃഗങ്ങളെ കൊല്ലാത്തവരെ സഹായിക്കേണ്ടാതാണ്എന്ന ചക്രപാണിയുടെ പ്രസ്താവനയും അതിനു താഴെയായി ‘ചക്രപാണി സൈക്കോ, ഞങ്ങള്‍ വ്യക്തികളെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ബഹുമാനിക്കുന്നത്, ഭക്ഷണ ശീലത്തിന്റെ പേരിലല്ല’. എന്റെ നടുവിരല്‍ നമസ്‌കാരം എന്ന് എഴുതിയിട്ടുണ്ട്.

കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടു ഹിന്ദുമഹാസഭ നേതാവ് ചക്രപാണി നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ ജനങ്ങളാണെന്നും ചക്രപാണി പറയുകയുണ്ടായി.

കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട് എന്നിട്ടും അവര്‍ പശുക്കളെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നു. ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി ആഹ്വാനം ചെയ്യുകയുണ്ടായി. മനപൂര്‍വം പശുവിന്റെ മാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ഒരിക്കലും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞിരുന്നു.

പ്രളയത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ലക്ഷ കണക്കിന് പേര്‍ക്ക് വീട് നഷ്ടമായ സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ നേതാവ് ചക്രപാണി കേരളത്തിനെതിരെ വിദ്വേഷ പ്രചരണം അഴിച്ചുവിട്ടത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

 

chandrika: