X

കടബാധ്യത: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ജീവനൊടുക്കി

ഇടുക്കി: കഞ്ഞിക്കുഴി ടൗണില്‍ ചായക്കട നടത്തുന്ന യുവ ദമ്പതികള്‍ വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയില്‍. ഇവരുടെ മൂന്നു മക്കളെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടബാധ്യത മൂലം മക്കള്‍ക്കു വിഷം കൊടുത്ത ശേഷം ദമ്പതികള്‍ വിഷം കഴിച്ചു ജീവനൊടുക്കിയതാണന്നാണ് പ്രാഥമിക വിവരം. പുന്നയാര്‍ കാരാടിയില്‍ ബിജു, (46), ഭാര്യ ടിന്റു (40) എന്നിവരാണു മരിച്ചത്. 11 വയസുള്ള പെണ്‍കുട്ടിയും എട്ടും രണ്ടും വയസുള്ള ആണ്‍കുട്ടികളുമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഉച്ചയോടെ മൂത്ത പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി അറിയിക്കുമ്പോഴാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്. നാലു പേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ ഉപ്പുവെള്ളം നല്‍കി ഛര്‍ദ്ദിപ്പിച്ചതിനാല്‍ കുട്ടികള്‍ രക്ഷപെട്ടു. കഞ്ഞിക്കുഴി പോലീസെത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ബിജുവിന്റെയും ടിന്റുവിന്റെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Chandrika Web: