X
    Categories: indiaNews

ദീപ് സിദ്ധുവിനൊപ്പം മോദി, അമിത് ഷാ ; ചിത്രങ്ങള്‍ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നില്‍ ബാഹ്യശക്തികളാണെന്ന ആരോപണവുമായി കര്‍ഷക സംഘടനകളും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്. ചെങ്കോട്ടയിലെ സംഘര്‍ഷത്തിലും പതാക ഉയര്‍ത്തിയ സംഭവത്തിനും നേതൃത്വം നല്‍കിയത് പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു ആണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി എംപി സണ്ണി ഡിയോളും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദീപ് നില്‍ക്കുന്ന ചിത്രമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ഇയാള്‍ ബിജെപിയുമായി ഏറെ അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കുന്നു.

‘മോദിക്കും അമിത് ഷായ്ക്കും ഒപ്പം നില്‍ക്കുന്ന ഇയാളാണ് ദീപ് സിദ്ധു. ഇയാളാണ് ചെങ്കോട്ടയിലേക്ക് ആള്‍ക്കൂട്ടത്തെ നയിച്ചതും സിഖ് പതാക അവിടെ ഉയര്‍ത്തിയതും’ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ദീപ് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ധു ഫെയ്‌സ്ബുക് ലൈവിലെത്തിയിരുന്നു. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ധു പറയുന്നു.

കര്‍ഷകപ്രതിഷേധത്തില്‍ പങ്കെടുക്കാനും പിന്തുണ അറിയിച്ചും ഇയാള്‍ മുന്‍പ് തന്നെ സജീവമായിരുന്നു. എന്നാല്‍ ആര്‍എസ്എസ് – ബിജെപി ബന്ധം ആരോപിച്ച് കര്‍ഷക സംഘടന തന്നെ ഇയാള്‍ക്കെതിരെ മുന്‍പ് രംഗത്തുവന്നിരുന്നു. ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായാണ് ദീപ് സിദ്ധു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചതു ദീപ് സിദ്ധുവാണെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനായി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദീപ് സജീവമായിരുന്നു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദുവുമായി തനിക്കു ബന്ധമില്ലെന്ന് ബിജെപി എംപിയും നടനുമായ സണ്ണി ഡിയോള്‍ രംഗത്തെത്തി.

 

web desk 3: