X

പ്രതികളുടെ ചിത്രം ഒറ്റ ക്ലിക്കില്‍; കുറ്റവാളികളുടെ ഡാറ്റാബേസുമായി എക്‌സൈസ്

കൊച്ചി: എക്‌സൈസ് കേസുകളിലെ സ്ഥിരം പ്രതികളുടെ ചിത്രവും ഇവര്‍ ഉള്‍പ്പെട്ട കേസുകളും ഇനി അന്വേഷണ ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിന് മുന്നില്‍ ഒറ്റ ക്ലിക്കില്‍ തെളിയും. പ്രതികളുടെ ഡാറ്റാബേസ് തയ്യാറാക്കിയാണ് ഈ മാറ്റത്തിലേക്ക് എക്‌സൈസ് ചുവടുവയ്ക്കുന്നത്. സംസ്ഥാനത്ത് ലഹരിക്കടത്ത് വന്‍തോതില്‍ കൂടിയ സാഹചര്യത്തിലാണ് വകുപ്പില്‍ അടിമുടി മാറ്റം കൊണ്ടുവരുന്നത്. മുന്‍കാലങ്ങളില്‍ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും മറ്റും പരിശോധിക്കാന്‍ സമയമെടുക്കുന്നത് ഇതിലൂടെ മറികടക്കാനാകും. കഞ്ചാവ് കടത്തില്‍ കുടുങ്ങിയവരുടെ മാത്രം മതിയെങ്കില്‍ അങ്ങിനെയും ഡാറ്റ കിട്ടും.

സ്ഥലംമാറിയെത്തുന്ന ഉദ്യോഗസ്ഥരാണ് പ്രതികളുടെ ഡാറ്റാ ബേസിന്റെ അഭാവം ബുദ്ധിമുട്ടിലാക്കിയിരുന്നത്. സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് ഇടപാടുകാരും വില്‍പനക്കാരും ആരെല്ലാമാണെന്ന് അറിഞ്ഞുവരുമ്പോള്‍ ദിവസങ്ങളെടുക്കും. കേസുകളുടെ എണ്ണം മാത്രമാണ് ഇവരുടെ മുന്നിലെത്തുന്ന ആകെ വിവരം. കുറ്റവാളികളെ തിരിച്ചറിയാന്‍ സാധിക്കുന്ന രേഖകള്‍ ഓഫീസുകളില്‍ ഉണ്ടാകില്ലെന്നത് വന്‍ തിരിച്ചടിയായിരുന്നു. പുതിയ സംവിധാനം മേലുദ്യോഗസ്ഥര്‍ക്ക് ഒരുപോലെ ഗുണം ചെയ്യും. പ്രതികള്‍ മുമ്പ് കേസുകളില്‍ പ്രതിയായിരുന്നോ എന്ന് കണ്ടെത്താന്‍ ഇവരുടെ മൊഴികളാണ് ഏക ആശ്രയം.

പിന്നെ ഉദ്യോഗസ്ഥരുടെ ഓര്‍മയും. എക്‌സൈസ് കേസുകളിലെ പ്രതികളുടെ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. എക്‌സൈസ് തന്നെ അന്വേഷിക്കുന്ന കേസില്‍ മറ്റ് ഓഫീസുകളില്‍ നിന്ന് കുറ്റവാളികളുടെ വിവരങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ഇത് കൈമാറാനും സാധിച്ചിരുന്നില്ല. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എക്‌സൈസ് ക്രൈംസ് അണ്ടര്‍ റിഗറസ് ബീറ്റ് (ഇ.സി.യു.ആര്‍.ബി) എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതു പൂര്‍ണസജ്ജമല്ല. ഇനി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പ്രതികളുടെ പേര്, മേല്‍വിലാസം അടക്കമുള്ള വിവരങ്ങളും വിവിധ വശങ്ങളില്‍ നിന്നെടുത്ത പ്രതിയുടെ ഫോട്ടോകളും വിരലടയാളവും കേസിന്റെ കുറിപ്പും അടക്കം പ്രത്യേകം ഡാറ്റാ ബേസിലേക്ക് മാറ്റും. ഈ ഡാറ്റ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ ഫയലുകളാക്കി സൂക്ഷിക്കും.

 

 

web desk 3: