X

‘ഇതിനെ സമരമെന്ന് വിളിക്കാനാകില്ല’; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.

ഇപ്പോള്‍ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ കയറിയിരുന്ന് ധര്‍ണ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലെത്തി. സമരത്തിനെതിരായ രണ്ട് ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഇതിനിടെ നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ആസ്പത്രിയിലേക്ക് മാറ്റി. ജെയിനിന്റെ ഷുഗര്‍ നില താഴ്ന്നതിനെ തുടര്‍ന്നാണ് ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആസ്പത്രിയിലേക്ക് മാറ്റിയത്. പ്രശ്‌നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.

chandrika: