X

മുസ്ലീം ആയതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ല; എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേരില്‍ ജോലി നിഷേധിച്ചു

ന്യൂദല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ദല്‍ഹി സ്വദേശികളായ മുദ്ദസിര്‍ ഹസ്സനും അബു നുമാനുമാണ് മുസ്ലീം സ്വത്വം ഉപജീവനമാര്‍ഗത്തിനുള്ള അയോഗ്യതയായത്. ഇരുവരും ജാമിയ മില്ലിയ്യ ഇസ്‌ലമിയ സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണ്.

നാഷണല്‍ തെര്‍മോ പവര്‍ പ്ലാന്റ് കോര്‍പറേഷന് വേണ്ടി നിയമനം നടത്തുന്ന നോയിഡയിലുള്ള ജെ.ഡി.വി.എല്‍ എന്ന സ്ഥാപനമാണ് യുവാക്കളെ അഭിമുഖം പോലും നടത്താതെ പുറത്താക്കിയത്. ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് വേണ്ടിയായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.

തുടര്‍ന്ന് ജൂലൈ 26ന് ഇരുവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഏജന്‍സിയിലെത്തി. എന്നാല്‍ മുസ്ലീം ആയതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. റിക്രൂട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ഇക്കാര്യം നേരിട്ട് പറഞ്ഞെന്ന് അബു നുമാന്‍ പറയുന്നു.

ഗുജറാത്തിലുള്ള കമ്പനിയുടെ താല്‍പര്യപ്രകാരമാണ് തീരുമാനമെന്ന് ഏജന്‍സിയുടെ വക്താവായ ശുഭ്ര പറയുന്നു വിവേചനത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശമില്ലെന്നും യുവാക്കള്‍ പറഞ്ഞു.
മുസ്ലീമായതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട സംഭവം ഇതാദ്യമല്ല. മുംബൈ സ്വദേശിയും എംബിഎ ബിരുദധാരിയുമായ സീഷന്‍ ഖാന്‍ എന്നയാള്‍ക്ക് സമാന അനുഭവമുണ്ടായിരുന്നു.

നുമാനും ഹസ്സനും ജോലിയവസരത്തെക്കുറിച്ച് അറിയിച്ച് അയച്ച ഇമെയില്‍

chandrika: