X
    Categories: MoreViews

ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി; പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചകൂടാതെ

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി. നോട്ട് അസാധു വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നെങ്കിലും ചര്‍ച്ചകൂടാതെ ബില്ല് പാസാക്കുകയായിരുന്നു. സഭയുടെ ചരിത്രത്തിലാദ്യമായാണ് ചര്‍ച്ച കൂടാതെ ഒരു ധനബില്‍ പാസാക്കുന്നത്. സര്‍ക്കാരിന്റേത് മര്യാദയില്ലാത്ത നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് ശേഷവും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സഭയില്‍ വ്യക്തമാക്കി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിന്റെ വന്‍ പ്രഖ്യാപനമാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നടത്തിയതെന്നും ജെയ്റ്റ്ലി പറഞ്ഞു.

എന്നാല്‍ നോട്ട് അസാധുവാക്കലും ധനബില്ലും പരസ്പരം ബന്ധപ്പെട്ടതാണെന്നും അതിനാല്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ബില്‍ പഠിക്കാനുള്ള സമയം പോലും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തലും സര്‍്ക്കാര്‍ ചെവികൊണ്ടില്ല. ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ക്രമപ്രശ്നവും ഭേദഗതി നിര്‍ദേശങ്ങളും സ്പീക്കര്‍ തള്ളി. ബില്ല് പാസാക്കേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്സഭയില്‍ ധനബില്ലായി അവതരിപ്പിച്ചതിനാല്‍ ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. കൂടാതെ ബില്‍ പാസായി 14 ദിസങ്ങള്‍ കഴിഞ്ഞാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇത് നിയമമായി വിജ്ഞാപനം ചെയ്യാനും സര്‍ക്കാരിന് സാധിക്കും.

നോട്ട് പിന്‍വലിക്കലിന് ശേഷം കണക്കില്‍ പെടാത്ത പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴ നല്‍കി ബാക്കി പണം സ്വന്തമാക്കാം എന്നതാണ് പുതിയ ബില്ലിലെ നിര്‍ദേശം. നികുതിയും പിഴയും സര്‍ച്ചാര്‍ജും ഉള്‍പ്പെടെയാണിത്.

നോട്ട് പിന്‍വലിക്കലിന് ശേഷം നിക്ഷേപിക്കുന്ന തുകക്ക് 30 ശതമാനമാണ് നികുതി. ഈ നികുതിയുടെ 33 ശതമാനം (30% നികുതിയുടെ 33% = ആകെ തുകയുടെ 10%) പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയിലേക്ക് അടയ്ക്കണം. ഇതിനൊപ്പം പത്തു ശതമാനം പിഴ കൂടി കൂട്ടിയാണ് 50 ശതമാനം എന്ന ഇളവു തുകയിലേക്ക് എത്തുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായനികുതി നിയമ ഭേദഗതി ബില്ലിലാണ് പുതിയ നിര്‍ദേശങ്ങള്‍ വന്നത്്.

അതേസമയം പണം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടിവരും. നിക്ഷേപിച്ച തുകയുടെ 75 മുതല്‍ 85 ശതമാനം വരെ ഇതിലൂടെ നഷ്ടമാകും. കൂടാതെ പുതിയ വ്യവസ്ഥ പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന സ്‌കീമിലേക്ക് പലിശയില്ലാതെ നിക്ഷേപിക്കണം എന്ന വ്യവസ്ഥയും ബില്ലുലുണ്ട്.

റെയ്ഡുകളിലും മറ്റും പിടിച്ചെടുക്കുന്ന തുകക്കാണ് 85 ശതമാനം വരെ ഈടാക്കാന്‍ പുതിയ ഭേദഗതി നിര്‍ദേശിക്കുന്നത്്. ഇതില്‍ 60 ശതമാനം നികുതിയായും നികുതിയുടെ 25 ശതമാനം (ആകെ തുകയുടെ 15 ശതമാനം) സര്‍ചാര്‍ജായും ആകെ 75 ശതമാനമാണ് നഷ്ടമാവും. ഇതുകൂടാതെ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നിന്നും പത്തു ശതമാനം അധികം ഈടാക്കാനും വ്യവസ്ഥയുണ്ട്.

അതേസമയം ഡിസംബര്‍ 30ന് ശേഷവും കള്ളപ്പണം സൂക്ഷിക്കകയാണെങ്കില്‍ നാലു വര്‍ഷം തടവും, പിഴയും ലഭിച്ചക്കും. പിഴയായി ലഭിക്കുന്ന പണം രാജ്യ പുരോഗതിക്കായി ഉപയോഗിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിമുറി തുടങ്ങിയ മേഖലയ്ക്കായി ഉപയോഗിക്കുക.

chandrika: