X
    Categories: indiaNews

നീട്ടികൊണ്ട് പോകരുത് ഇനിയും; ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണ വിഷയത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി/കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നീതികേടിനെതിരെ സുപ്രധാന ഇടപെടല്‍. ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കേരളത്തോട് ഉത്തരവിട്ട് സുപ്രീം കോടതി. അര്‍ഹതപ്പെട്ടവര്‍ക്ക് തസ്തിക കണ്ടെത്തി നിയമനം നല്‍കണമെന്നാണ് കോടതി ഉത്തരവിലെ പ്രധാന നിര്‍ദേശം.

നിയമനം നടത്തിയതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ജൂലൈ രണ്ടാം വാരം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാന്‍ 2021 സെപ്റ്റംബറില്‍ സുപ്രീം കോടതി കേരളത്തിന് നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 വകുപ്പുകളിലായി 380 തസ്തികകള്‍ നിയമനത്തിനായി കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ സികെ ശശി സുപ്രീം കോടതിയെ അറിയിച്ചു. നിയമനം നടത്തുന്നതിനാവശ്യമായ നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വളരെക്കുറച്ച് തസ്തികകള്‍ മാത്രമേ ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണത്തിനായി കണ്ടെത്തുന്നുള്ളുവെന്ന് ഹര്‍ജിക്കാരനായ കണ്ണൂര്‍ നാറാത്ത് സ്വദേശി കെഎന്‍ ആനന്ദിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് കെഎന്‍ ആനന്ദുള്‍പ്പെടെ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദേശം. ജൂലൈ മൂന്നാം വാരമാണ് ഇനി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുക.

Chandrika Web: