X

ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞു. ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് ദുബായ് പൊലീസിന്റെ നടപടി. ഇതോടെ നിലവില്‍ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങി. കഴിഞ്ഞ മാസം ഒന്നിനാണ് ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ ദുബായില്‍ സിവില്‍ കേസെടുത്തത്.

ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ച വാര്‍ത്ത പുറത്ത് വരുന്നതിന് പിന്നാലെയാണ് ബിനോയ്‌ക്കെതിരെ യാത്രവിലക്കുണ്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മര്‍സൂഖി തിങ്കളാഴ്ച തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ബിനോയ്‌ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മര്‍സൂഖി മാധ്യമങ്ങളെ കാണുന്നതില്‍നിന്നു പിന്മാറിയത്. തിങ്കളാഴ്ച നാലുമണിക്കു തിരുവനന്തപുരം പ്രസ് ക്ലബിലാണു വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. തല്‍ക്കാലം ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി അറിയിച്ചു.

ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്കു കരുനാഗപ്പള്ളി സബ്‌കോടതിയാണു വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തികതട്ടിപ്പ് ആരോപണം ഉന്നയിച്ച മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമങ്ങള്‍ക്കും കോടതി നോട്ടിസ് അയയ്ക്കുകയായിരുന്നു. ദുബായ് ബിസിനസുകാരന്‍ രാഖുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍.

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കോടതി ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ്‌ക്ലബിനു മുന്‍പില്‍ പതിച്ചിട്ടുമുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ക്കും നോട്ടിസ് ലഭിച്ചു. ശ്രീജിത്തും ബിനോയിയും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പു വിവാദം പാര്‍ട്ടിയിലും സര്‍ക്കാരിലും സജീവ ചര്‍ച്ചയാകുന്നതിനിടെയാണു കോടതി ഇടപെടലെന്നതു ശ്രദ്ധേയമാണ്.

chandrika: