X

ഇ.അഹമ്മദ് ഇല്ലാത്ത പൊതുതെരഞ്ഞെടുപ്പ്; മറക്കാനാവില്ല, നികത്താനും

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം:മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ.അഹമ്മദ് ഇല്ലാത്ത ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പാണിത്. പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തിനൊടുവില്‍ 2017 ഫെബ്രുവരി 1നായിരുന്നു ഇ.അഹമ്മദിന്റെ വേര്‍പാട്. ഡല്‍ഹിയില്‍ ലോക്‌സഭാനടപടികള്‍ക്കിടെയായിരുന്നു അന്ത്യ നിമിഷങ്ങള്‍. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം കേട്ടുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഒന്നിന് പുലര്‍ച്ചെ രണ്ടേകാലോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഐക്യജനാധിപത്യമുന്നണിയുടെ ഉരുക്കുകോട്ടയില്‍ അഹമ്മദിനോടുള്ള ആദരവ് വോട്ടര്‍മാര്‍ ഏറ്റുചൊല്ലുന്നതാകും തെരഞ്ഞെടുപ്പ്. മലപ്പുറത്തും പൊന്നാനിയിലും മത്സരിച്ച് ലോക്‌സഭയില്‍ തിളക്കമാര്‍ന്ന അധ്യായം സൃഷ്ടിച്ചാണ് ഇ.അഹമ്മദ് വിട പറഞ്ഞത്. മലപ്പുറം ലോക്‌സഭാ മണ്ഡലം എം.പിയായിരിക്കെയാണ് മരണം. അഹമ്മദ് കൊണ്ടു വന്ന വികസനങ്ങള്‍ ജില്ലക്കകത്തും പുറത്തും ധാരാളമുണ്ട്. തങ്ങള്‍ എന്നും മനസ്സില്‍ കാത്തുസൂക്ഷിച്ച ജനപ്രിയനായകന്റെ അന്ത്യനിമിഷങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയെ അനാദരവിന് അതേ നാണയത്തില്‍ ബാലറ്റിലൂടെ മറുപടി നല്‍കും.

മലപ്പുറത്തു നിന്നും ചിരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ചാണ് ഇ. അഹമ്മദ് ഇവിടെ നിന്നും അവസാനമായി വിജയത്തിളക്കമണിഞ്ഞത്. 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും 194739 വോട്ടുകള്‍ കൂടുതലായി സ്വന്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ഏഴ് മണ്ഡലങ്ങളിലും അഹമ്മദിന്റെ ഭൂരിപക്ഷം റെക്കോര്‍ഡ് ആയിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലും ആദ്യമായാണ് ഇത്രയും വലിയ വിജയം. ആകെ വോട്ടിന്റെ പകുതിയിലേറെയും അഹമ്മദ് സ്വന്തമാക്കിയപ്പോള്‍ ചരിത്രരേഖയില്‍ ഹരിതതിളക്കത്തിന്റെ മലപ്പുറം മോഡല്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. വേങ്ങര 42632, മലപ്പുറം 36324, കൊണ്ടോട്ടി 31717, മഞ്ചേരി 26062, മങ്കട 23461, വള്ളിക്കുന്ന് 23935, പെരിന്തല്‍മണ്ണ 10614, എന്നീ ക്രമത്തിലാണ് അഹമ്മദ് ലീഡ് ഉയര്‍ത്തിയത്. 2009ല്‍ തെരഞ്ഞെടുപ്പില്‍ 115597 ആയിരുന്നു അഹമ്മദിന്റെ ലീഡ്. അന്ന് ഓരോ മണ്ഡലത്തിലും ഭൂരിപക്ഷം ഇപ്രകാരം. വേങ്ങര 23856, മലപ്പുറം 23875, കൊണ്ടോട്ടി 19330, മഞ്ചേരി 15417, മങ്കട 14899, വള്ളിക്കുന്ന് 12946, പെരിന്തല്‍മണ്ണ 5246. അന്നത്തേക്കാളും 68 ശതമാനമാണ് 2014ല്‍ ഭൂരിപക്ഷത്തില്‍ വര്‍ധനയുണ്ടായത്. ചില മണ്ഡലങ്ങളില്‍ ഈ വര്‍ധന നൂറു ശതമാനമായി. ഭൂരിപക്ഷങ്ങളുടെ കണക്കില്‍ ദേശീയ ശരാശരിയെടുക്കുമ്പോഴും അഹമ്മദ് മികച്ച് നിന്നു. അഹമ്മദിന്റെ പാര്‍ലമെന്റ് ജീവിതത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ലോക്‌സഭാംഗമായും കേന്ദ്രമന്ത്രിയായും അഹമ്മദ് നടത്തിയ വികസനജൈത്രയാത്രക്കുള്ള നിറമുള്ള അംഗീകാരമായി ഈ വിജയം.

യു.പി.എയുടെ രണ്ട് സര്‍ക്കാറിലും സഹമന്ത്രിയെന്ന നിലയില്‍ അഹമ്മദ് നടത്തിയ സേവനങ്ങള്‍ വോട്ടര്‍മാര്‍ എന്നും സ്മരിക്കും. അഹമ്മദിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ രാജ്യം ചുമതല ഏല്‍പ്പിച്ചതെന്നതില്‍ എന്നും അഭിമാനം കൊള്ളുന്നവരാണ് മലപ്പുറത്തുകാര്‍.
1991-ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക്‌സഭയിലേക്ക് അഹമ്മദ് ആദ്യമായി മല്‍സരിച്ചത്. 1996, 1998, 1999 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004 -ല്‍ പൊന്നാനിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1967 മുതല്‍ പല തവണകളിലായി മലപ്പുറം ജില്ലയില്‍ നിന്നും കേരള നിയമസഭയില്‍ അംഗമായിരുന്ന അഹമ്മദ് മികച്ച വ്യവസായ മന്ത്രിയായും വിശേഷിപ്പിക്കപ്പെട്ടു.

മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞു. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ അഹമ്മദിന്റെ കയ്യൊപ്പ് മറക്കാനാവില്ല.
കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്.എം സ്റ്റേഷന്‍ സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. ഒന്നാം യു.പി.എ സര്‍ക്കാറില്‍ അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി. അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫ്‌ളു കാമ്പസ് കൊണ്ടു വന്നു. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍കോളജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ സഹമന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു. നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഇറാഖില്‍ ബന്ധികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പൊലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി. അഹമ്മദ് ഇത്തരത്തില്‍ നടത്തിയ മനുഷ്യനന്‍മയുടെ മാതൃകകളും മതേതര മനസ്സുകള്‍ ശക്തിപ്പെടേണ്ടതിന്റെ അനിവാര്യതയും ഇടതു മുന്നണിയുടെ ഭരണ പരാജയവും ഏറെ ചര്‍ച്ചയാകുന്ന ദിനങ്ങളാണിവിടെ.

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 2017 ഏപ്രില്‍ 12ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 171023 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് വിജയിച്ചത്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇതാദ്യമായി ഒരു സ്ഥാനാര്‍ഥിക്ക് അഞ്ച് ലക്ഷത്തിലേറെ വോട്ട് സമ്മാനിച്ചെന്ന പ്രത്യേകത കൂടി മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് സ്വന്തമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി സ്വന്തമാക്കിയ 5,15,330 വോട്ട് കേരള ചരിത്രത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി സ്വന്തമാക്കുന്ന ഏറ്റവും അധികം വലിയ വോട്ടായി മാറി. ഇ. അഹമ്മദിന്റെ സ്മരണ തുടിച്ചായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പ്.

chandrika: