X

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ ?

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പുരപ്പുറത്തുകയറി പ്രസംഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങ് അധികാരമില്ലാത്തവര്‍ക്കു നേരെയുള്ള ബൂര്‍ഷ്വാവര്‍ഗത്തിന്റെ ഉപകരണമാണെന്ന് കാറല്‍മാര്‍ക്‌സ് പറയുന്നു. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, പി.കെ വാസുദേവന്‍നായര്‍, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍വരെയെത്തി നില്‍ക്കുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പൂര്‍വകാല പട്ടിക. അവരിലൂടെയൊന്നും കേരളം കാണാത്ത രീതിയാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിനിപ്പോള്‍ പിണറായി വിജയനിലൂടെ അനുഭവപ്പെടുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് സി.പി.എമ്മും ബി. ജെ.പി-ആര്‍.എസ്.എസ് നേതാക്കളുമായി പിണറായി വിജയന്‍ നടത്താനിരുന്ന സമാധാനചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനും ചിത്രങ്ങളെടുക്കാനുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഏറെ വേദനാജകം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ചര്‍ച്ചക്കുമുമ്പ് മാധ്യമ പ്രവര്‍ത്തകരെ ഹോട്ടലിലെ ഹാളില്‍കണ്ട പിണറായി ഇന്നോളം ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ രാഷ്ട്രീയ നേതാവോ പോലും പറയാന്‍ അറയ്ക്കുന്ന വാചകമാണ് പുറത്തെടുത്തത്. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് രോഷത്തോടെ ആക്രോശിക്കുന്ന പിണറായി വിജയന്റെ ഭാവവും സ്വരവും അതേ മാധ്യമ പ്രവര്‍ത്തകര്‍തന്നെ കാമറകളില്‍ ഒപ്പിയെടുത്തു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടുത്തുനില്‍ക്കെയാണ് പിണറായി മാധ്യമ പ്രവര്‍ത്തകരോട് ധാര്‍ഷ്ട്യപ്രകടനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ‘പറഞ്ഞിരുന്നു’ എന്നു കോടിയേരിതന്നെ പിണറായിയോട് പറയുന്നതും അതിന്, ‘എന്ത് പറഞ്ഞിരുന്നു’ എന്ന് പിണറായി തട്ടിക്കയറുന്നതും കോടിയേരി ജാള്യനാകുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം, കേള്‍ക്കാം. മാധ്യമ പ്രവര്‍ത്തകരെ യോഗത്തിന് ക്ഷണിച്ചിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ന്യായം വിചിത്രമായിരിക്കുന്നു. മുഖ്യമന്ത്രിയുടേത് ഗ്രാമ ഭാഷയാണെന്നാണ് സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്‍ പറയുന്നത്. ക്ഷണിച്ചിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളെടുക്കാന്‍ പോകുന്നതെന്നത് ജനാധിപത്യരീതിയല്ലെന്നും ആ പ്രസ്താവനക്ക് സ്വേഛാധിപത്യത്തിന്റെ സംസ്‌കൃത ഭാഷയാണെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവിടെ പ്രവേശനമില്ലെന്ന് ആരും മുന്‍കൂട്ടി അറിയിച്ചതുമില്ല. പിന്നീട് ഇക്കാര്യത്തില്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രിയില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? അഥവാ ബി.ജെ.പിക്കാരും പിണറായിയും കൂടിയിരിക്കുന്ന ചിത്രം പുറത്തുവന്നാലെന്ത് കുഴപ്പമാണ് നാടിനുണ്ടാകുക? ഇതേ നാണയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചിരുന്നെങ്കിലോ.? ഇത്തരമൊരു നേതാവിനെങ്ങനെയാണ് അക്രമികളായ അണികളെ നിയന്ത്രിക്കാനാവുക?
യഥാര്‍ത്ഥത്തില്‍ എന്താണിതിന് പ്രചോദനവും പ്രകോപനവും? സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് തുടര്‍ച്ചയായി ഉണ്ടായ സംഘട്ടനങ്ങളും കല്ലേറും വാഹനങ്ങള്‍ തകര്‍ക്കലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധവുമെല്ലാം മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ മൂക്കിന്‍തുമ്പിലാണ് തുടര്‍ച്ചയായി നാലു ദിവസം അക്രമപ്പേക്കൂത്ത് അരങ്ങേറിയത്. ഞായറാഴ്ച മുഖ്യമന്ത്രിയെയും സംസ്ഥാനപൊലീസ് മേധാവിയെയും ഗവര്‍ണര്‍ നേരിട്ടുവിളിച്ചുവരുത്തി വിശദീകരണം തേടുകയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് പിണറായി വിജയനെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇവിടെയൊക്കെ പ്രതിരോധത്തിലായ പിണറായി ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് തന്റെ അസ്വസ്ഥത കരഞ്ഞുതീര്‍ക്കുകയായിരുന്നു എന്ന് കരുതുന്നതാവും യുക്തി. രാജാവ് നഗ്നനാണ് എന്നുപറയാന്‍ മന്ത്രിമാരോ പ്രജകളോ തയ്യാറായെന്നുവരില്ല. സത്യം പറയുന്ന കുട്ടിയുടെ സ്ഥാനമാണ് മാധ്യമങ്ങള്‍ക്ക് സമൂഹത്തിലുള്ളത്. ജനാധിപത്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ കണ്ണിയാണ് മാധ്യമങ്ങള്‍. അവരിലൂടെയാണ് ജനങ്ങളും സര്‍ക്കാരും സമൂഹത്തിലെ ഓരോ ചലനവും മനസ്സിലാക്കുന്നതും തദനുസൃതമായി നിലപാടുകളും പരിപാടികളും നടപടികളും സ്വീകരിക്കാന്‍ കഴിയുന്നതും. നിര്‍ഭാഗ്യവശാല്‍ ഡൊണാള്‍ഡ് ട്രംപ് മുതല്‍ പോള്‍പോട്ട് വരെയുള്ള അധികാരികളൊന്നും ഇതൊന്നും വകവെച്ചുകൊടുക്കുന്നില്ല. പകരം കൃത്യനിര്‍വഹണത്തിനിടെ പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അവഹേളനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ വിധേയരാകുന്നു. പൊതുസേവനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന ജോലിയെ മാനിച്ചില്ലെങ്കിലും ഭത്‌സിക്കാതിരിക്കുക എന്ന സാമാന്യനീതിയെങ്കിലും മുഖ്യമന്ത്രിയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്ന ഒന്നാണ്. ഇതൊക്കെ അറിയാത്തയാളാണോ പിണറായിവിജയന്‍. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് നാഴികക്ക് നാല്‍പതുവട്ടം സംഘ്പരിവാര്‍ ഫാസിസത്തെക്കുറിച്ച് പെരുമ്പറ കൊട്ടുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെ തന്റെ പിറന്നാളാഘോഷത്തിന്റെ ലഡുവുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട പിണറായി പഴയ വൈരാഗ്യമെല്ലാം അടക്കിവെച്ചെന്ന പ്രതീതിയാണ് അന്നുണ്ടാക്കിയത്. എന്നാല്‍ ആഴ്ചയിലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനം വേണ്ടെന്നുവെച്ചതും മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് വെളിപ്പെടുത്താനാവില്ലെന്ന് അറിയിച്ചതും കാര്യങ്ങള്‍ ആശങ്കപ്പെട്ടതുപോലെതന്നെ എന്നുവന്നു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ തല്ലാനും തല്ലുകൊള്ളാനുമായി ഹൈക്കോടതിയിലേക്ക് പോകേണ്ടെന്ന വിചിത്രമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. സംസ്ഥാന സെക്രട്ടറിയായിരിക്കെ മാധ്യമ പ്രവര്‍ത്തകരെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചതും ഇതേ വിജയനായിരുന്നു. ഭരണത്തിലേറിയതു മുതല്‍ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് വലിയ പ്രതിരോധത്തിലാണ് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതും തൃശൂര്‍ നെഹ്‌റു കോളജില്‍ പാര്‍ട്ടിക്കാരനായ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹമരണവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ യു.എ.പി.എ ചുമത്തി പൊലീസ് തുറുങ്കിലടച്ചതുമെല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായാണ് സ്വാഭാവികമായും വിലയിരുത്തപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും നിയമസഭയിലും വരെ പിണറായിക്ക് തന്റെ പിഴവ് പരസ്യമായി സമ്മതിക്കേണ്ടിവന്നു. ഇടക്കാലത്ത് തന്റെ വലംകൈയായിരുന്ന കണ്ണൂര്‍ ലോബിയിലെ പ്രമുഖനായ ഇ.പി ജയരാജന് ബന്ധു നിയമനക്കേസില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചുപോകേണ്ടിയുംവന്നു. കോടിയേരിയാകട്ടെ പല ഘട്ടത്തിലും മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചില്ല എന്ന വിലയിരുത്തലുമുണ്ടായി. അധികാരി അമാനുഷനൊന്നുമല്ല. ഈര്‍ഷ്യയും അസ്‌ക്യതയും സ്വാഭാവികം. എന്നാല്‍ ഭരമേല്‍പിക്കപ്പെട്ട അധികാരത്തിന്റെ വജ്രായുധം വിവേകപൂര്‍വം വിനിയോഗിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവുമൊക്കെ പരിപൂര്‍ണമായി ജനത്തിന് വേദ്യമാകുക. അതല്ലെങ്കില്‍ അതീ നാടിനുതന്നെ ദുരന്തമാകും.

chandrika: