X

യാദവകുലത്തിലെ പോരും യു.പിയുടെ ഭാവിയും

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട കുടുംബ പോര് എല്ലാ അതിരുകളും കടന്ന് പൊട്ടിത്തെറിയുടെ വഴിയിലാണ്. പുറത്താക്കിയും തിരിച്ചെടുത്തും വീണ്ടും പുറത്താക്കിയും അച്ഛനും മകനും അനന്തിരവനും സഹോദരനും ചേരുന്ന യാദവകുല രാഷ്ട്രീയം പുതുവര്‍ഷപ്പുലരിയിലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സമാജ്് വാദി പാര്‍ട്ടിയില്‍ എന്തു സംഭവിക്കുന്നു എന്നതിനേക്കാളുപരി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമവാക്യങ്ങളെ ഇപ്പോഴത്തെ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ എങ്ങനെ മാറ്റിയെഴുതും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഭൂവിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്താണെങ്കിലും ജനസംഖ്യാടിസ്ഥാനത്തിലെ മുന്‍തൂക്കം ദേശീയ രാഷ്ട്രീയത്തില്‍ സവിശേഷമായ സ്ഥാനം നല്‍കുന്നുണ്ട് ഉത്തര്‍പ്രദേശിന്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യു.പി. രാജ്യത്തെ മൊത്തം ലോക്‌സഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നും(80 സീറ്റ്) ഇവിടെയാണ്.

അതുകൊണ്ടുതന്നെ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഉത്തര്‍പ്രദേശിന് നിര്‍ണായക പങ്കുണ്ട്. 1977ലെ ജനതാ സര്‍ക്കാറിനെ മാറ്റിനിര്‍ത്തിയാല്‍ എണ്‍പതുകളുടെ അവസാനം വരെയും (ചരണ്‍സിങ് സര്‍ക്കാര്‍) കോണ്‍ഗ്രസിന്റെ സ്വാധീന വലയത്തിലായിരുന്നു യു.പി. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പതനം അടയാളപ്പെടുത്തുന്നത് കൂടിയാണ് യു.പിയില്‍ 80കളുടെ അവസാനത്തോടെയുണ്ടായ യാദവ രാഷ്ട്രീയത്തിന്റെ മുന്നേറ്റം. മുലായംസിങ് യാദവ് നേതൃത്വം നല്‍കുന്ന എസ്.പിയും കല്യാന്‍സിങും മായാവതിയും നേതൃത്വം നല്‍കിയ ബി.എസ്.പിയുമായിരുന്നു തുടര്‍ന്നിങ്ങോട്ട് യു.പിയുടെ രാഷ്ട്രീയ ചിത്രം. യാദവ കക്ഷികള്‍ മാറി മാറിയും സഖ്യം ചേര്‍ന്നും ഭരണത്തില്‍ ഇടംപിടിച്ചപ്പോള്‍ പഴയ പടക്കുതിരകളായ കോണ്‍ഗ്രസിനോ വിദ്വേഷത്തിന്റെ മഷിയില്‍ മുക്കിയ രാഷ്ട്രീയ ചിന്തകള്‍ കൊണ്ട് അധികാരത്തിലേക്ക് കുറുക്കുവഴി തേടുന്ന ബി.ജെ.പിക്കോ യു.പി എപ്പോഴും ഒരു കൈയകലത്തില്‍തന്നെ നിന്നു. 1989ലും 1991ലും 93ലും 96ലും 2002ലും 2007ലും 2012ലും യാദവകക്ഷികള്‍ തന്നെ കീരീടം പങ്കിട്ടു. 2007ല്‍ അധികാരത്തിലെത്തിയ മായാവതി സര്‍ക്കാര്‍ 2012ലെത്തുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചിരുന്നു. ബി.എസ്.പിയുടെ വീഴ്ച സമാജ്്‌വാദി പാര്‍ട്ടി തന്നെ മുതലെടുത്തു. 403 അംഗ നിയമസഭയില്‍ 224 എം.എല്‍.എമാരുമായി എസ്.പി അധികാരത്തിലേറി. എന്നാല്‍ ആ വിജയത്തിനു പിന്നിലെ കരങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങിനു പകരം മകനും പാര്‍ട്ടിയുടെ യുവ മുഖവുമായ അഖിലേഷ് യാദവിന്റേതായിരുന്നു. യു.പിയുടെ ഗ്രാമങ്ങളിലൂടെ പാര്‍ട്ടി ചിഹ്നമായ സൈക്കിളിലേറി അഖിലേഷ് നടത്തിയ യാത്രകള്‍ ജനസംഖ്യയുടെ 19 ശതമാനം വരുന്ന പരമ്പരാഗത മുസ്്‌ലിം വോട്ടുകള്‍ക്കൊപ്പം 21 ശതമാനം വരുന്ന ദളിത് വോട്ടുകളില്‍ നല്ലൊരു പങ്കും എസ്.പിയുടെ അക്കൗണ്ടിലെത്തിച്ചു.
തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഖിലേഷ് യാദവിന്റെ പേര് ഉയര്‍ന്നുവന്നതും അതുകൊണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടവുമായി അധികാരത്തിലേറിയ അഖിലേഷ് ഇന്ന് പാര്‍ട്ടിക്കുള്ളില്‍ മുലായത്തേക്കാള്‍ വളര്‍ന്നിരിക്കുന്നുവെന്നു വേണം പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍. പിതൃസഹോദരന്‍ ശിവപാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് പുനഃസ്ഥാപിച്ചതു മുതല്‍ തുടങ്ങിയ കുടുംബവഴക്ക് ഇടക്ക് രമ്യതയിലെത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. അഖിലേഷിനെയും അമ്മാവന്‍ രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിലാണ് ഇത് കലാശിച്ചത്. എന്നാല്‍ ഒരു രാതി പുലര്‍ന്നപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭൂരിപക്ഷം എം.എല്‍.എമാരും അഖിലേഷിനൊപ്പം നിലയുറപ്പിച്ചതോടെ, മകനെ പാര്‍ട്ടിയില്‍ നിരുപാധികം തിരിച്ചെടുക്കാന്‍ മുലായം നിര്‍ബന്ധിതനായി. അച്ഛന്റെ സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് രമ്യതയിലെത്തിയെങ്കിലും അപ്രതീക്ഷിതമായിരുന്നു അഖിലേഷിന്റെ പുതിയ ചുവട്. രാം ഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി നേതൃയോഗം അഖിലേഷിനെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. സാക്ഷാല്‍ മുലായംസിങ് വഹിച്ച പദവി തന്നെ.
തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ മുലായം രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ പാര്‍ട്ടി ഒരിക്കല്‍കൂടി പിളര്‍പ്പിന്റെ വഴിയിലേക്ക് നീങ്ങുകയാണ്. സമാജ്് വാദി പാര്‍ട്ടിയിലെ കുടുംബ കലഹവും ഭിന്നിപ്പും ആര്‍ക്ക് ഗുണം ചെയ്യും എന്ന ചര്‍ച്ച ഇന്ദ്രപ്രസ്ഥത്തില്‍ സജീവമാണിപ്പോള്‍. ബി.എസ്.പിക്കോ കോണ്‍ഗ്രസിനോ ആയിരിക്കും എന്നതാണ് ആദ്യ ഉത്തരം. എസ്.പിയില്‍നിന്ന് ചോരുന്ന യാദവ, മുസ്്‌ലിം വോട്ടുകളില്‍ ഭൂരിഭാഗവും മറ്റൊരു യാദവ പാര്‍ട്ടി എന്ന നിലയില്‍ സ്വാഭാവികമായും ബി.എസ്.പിക്ക് തന്നെ ലഭിക്കും എന്നാണ് വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിലൂടെ തിരിച്ചുവരിന് അടിത്തറ പാകിയ മായാവതിക്കു തന്നെയാവും ഇത് ഗുണം ചെയ്യുക. അതേസമയം അഖിലേഷിന്റെ രാഷ്ട്രീയ ചുവടുകളും നിര്‍ണായകമാണ്. സമാജ്‌വാദി പാര്‍ട്ടി നേതൃത്വവും അണികളും നിലവില്‍ ഒരുപോലെ അഖിലേഷിനൊപ്പമാണ്. നേരത്തെതന്നെ കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള അഖിലേഷ് ആ വഴിക്ക് നീങ്ങിയാല്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ മങ്ങലേല്‍ക്കും. കോണ്‍ഗ്രസ് നേതൃത്വവും ഈ ദിശയില്‍ ചില രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാനമായും ഉന്നമിട്ടത് ഉത്തര്‍പ്രദേശ് ആയിരുന്നു. അതിന്റെ നേട്ടം അവര്‍ കൊയ്‌തെടുക്കുകയുംചെയ്തു. 80ല്‍ 71 സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ തനിച്ച് ഭരിക്കാന്‍ കഴിയുന്ന നിലയിലേക്ക് സീറ്റ് നില ഉയര്‍ത്തുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അമിത് ഷാ നേരിട്ടു തന്നെയാണ് യു.പിയിലെ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമെല്ലാം പ്രചാരണ രംഗത്ത് ഇതിനകം തന്നെ ചുവടുറപ്പിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ബി.ജെ.പി യു.പിയില്‍ കരുനീക്കം നടത്തുന്നത്.
എന്നാല്‍ അഖിലേഷ്- കോണ്‍ഗ്രസ് സഖ്യ സാധ്യത തെളിയുകയും തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ നേതൃത്വത്തില്‍ രാഹുലും അഖിലേഷും ഒരേ സമയം വരികയും ചെയ്താല്‍ ബി.ജെ.പിക്ക് മാത്രമല്ല, മായാവതിക്കു പോലും അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. നിലവില്‍ എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയും കോണ്‍ഗ്രസും ഒറ്റക്കൊറ്റക്ക് നിലയുറപ്പിച്ചിട്ടുള്ള ചതുഷ്‌കോണ മത്സരവേദിയാണ് യു.പിയില്‍ സജ്ജമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ നടക്കാന്‍ ഇടയുള്ള സഖ്യനീക്കങ്ങള്‍ യു.പിയിലെ രാഷ്ട്രീയ സാധ്യതകള്‍ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചിത്രങ്ങളെയും അപ്രസക്തമാക്കുമെന്നതില്‍ തര്‍ക്കമില്ല.

chandrika: