X

മഹാത്മാവിനുവേണ്ടി നാം ചെയ്യേണ്ടത്

സഹനത്യാഗത്തിലൂടെ വ്യക്തിജീവിതത്തിലും അക്രമരാഹിത്യത്തിലൂടെ രാഷ്ട്രീയത്തിലും വിജയം കൈവരിക്കാമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച മഹാപുരുഷന്റെ നൂറ്റമ്പതാം ജന്മവാര്‍ഷിക ദിനം ഇന്നലെ നമുക്കിടയിലൂടെ കടന്നുപോയി. സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകള്‍ 2020 ഒക്ടോബര്‍ രണ്ടു വരെ രണ്ടു വര്‍ഷം നീളുന്ന വാര്‍ഷികാചരണപരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേവലമായ കൊട്ടിഗ്‌ഘോഷങ്ങള്‍ക്കപ്പുറം മഹാത്മാവ് ലോകത്തിനും വിശിഷ്യാ ഇന്ത്യക്കാര്‍ക്കുമായി ബാക്കിവെച്ച സന്ദേശം സമാധാനമാര്‍ഗേണയുള്ള പുരോഗതിയാണ്. എന്നാല്‍ നാം ഇന്ന് ചരിക്കുന്നത് ആ മഹാപുരുഷന്റെ സിദ്ധാന്തങ്ങളില്‍നിന്ന് എത്രകണ്ട് വ്യതിചലിച്ചാണെന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണിത്. സര്‍വസംഗ പരിത്യാഗിയായും കൗശലക്കാരനായ നേതാവായും ഒരേസമയം മോഹന്‍ദാസ് കരംചന്ദ്ഗാന്ധി എന്ന ഗാന്ധിജി ലോകത്തിനും ഇന്ത്യക്കും മാതൃകാപുരുഷനായി. ലക്ഷ്യവും മാര്‍ഗവും നന്നായിരിക്കണമെന്നും സത്യമാണ് ദൈവമെന്നും തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്നും പഠിപ്പിച്ച രാഷ്ട്രപിതാവ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലെന്ന് ശാന്തപ്രിയരായ എല്ലാവരും ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങള്‍.
ബലഹീനന്റെ ഉപകരണമാണ് ആയുധമെന്നും ശക്തന്‍ സമാധാന വാദിയായിരിക്കുമെന്നും കാട്ടിത്തന്ന മഹാത്മാവിന്റെ നാട്ടിലിന്ന് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നിരപരാധികളെ കൊന്നുതള്ളുന്ന കാഴ്ച. പൗരന്മാരെ തമ്മില്‍ തല്ലിക്കൊല്ലിക്കുന്ന ഭരണക്കാരും മദ്യവും ചൂതാട്ടവുംവിറ്റ് ലാഭമുണ്ടാക്കുന്ന ഭരണകൂടങ്ങളും. ആ മഹാമനീഷിയുടെ നെഞ്ചിലേക്ക് വെടിയുണ്ടകള്‍ പാലിച്ചവരുടെ പിന്‍മുറക്കാര്‍ തന്നെയാണ് രാജ്യത്തിന്റെ സിരാകേന്ദ്രങ്ങളില്‍ മതവെറിയുടെ പേരില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നത് കാലത്തിന്റെ വൈപരീത്യം. എന്തിനാലാണോ ഇന്ത്യ ഇതുവരെയും ലോക നെറുകെയില്‍ തലയുയര്‍ത്തിപ്പിടിച്ചുനിന്നത് അതേ ആശയത്തെ പുറന്തള്ളിയ രാജ്യങ്ങളിലൊന്നായിരിക്കുന്നു മഹാത്മാവ് കൈവെള്ളയില്‍ വെച്ചുതന്ന ഇന്ത്യ. മുസ്്‌ലിമിനും ദലിതനും ജീവിക്കാന്‍ സഹ ജീവിയുടെ കാലുപിടിക്കേണ്ട അവസ്ഥ. സാമ്പത്തികവും സാമൂഹികവുമായ അവസര സമത്വം വിഭാവനം ചെയ്ത ഗാന്ധിജിയുടെ ‘രാമരാജ്യ’ ത്തെ ഇന്ന് സങ്കുചിതമായ ഹിന്ദുത്വ രാമരാജ്യത്തിലേക്കാണ് ഭരണാധികാരികളിന്ന് കൊണ്ടുപോകുന്നത്. സാമൂഹിക സമത്വവും മതവിശ്വാസവും സമാസമം സമഞ്ജസിപ്പിച്ച മഹാനായിരുന്നു ഗാന്ധിജി. ഇന്ന് നീതിപീഠങ്ങളാകട്ടെ, ഭരണഘടന വിഭാവനം ചെയ്ത തുല്യതയിലൂന്നി മതവിശ്വാസ സ്വാതന്ത്ര്യങ്ങളെ അപരിഷ്‌കൃതമായി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുന്നു.
അദ്ദേഹത്തെ ഇന്ന് പലരും വ്യാഖ്യാനിക്കുന്നത് അന്ധന്മാര്‍ ആനയെ കണ്ടതുപോലെയാണ്; അധികാര ലബ്ധിക്കായി അപഹസിക്കുന്നവര്‍ അന്യത്ര. രാഷ്ട്രപിതാവിന്റെ പേരില്‍ 2014 ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്്ഛ്ഭാരത് മിഷന്‍ പ്രകാരം 2019 ഒക്ടോബറോടെ രാജ്യത്ത് 1.96 ലക്ഷംകോടി ചെലവില്‍ 9 കോടി ശുചിമുറികള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനകം പദ്ധതി 90 ശതമാനം ലക്ഷ്യം കൈവരിച്ചതായാണ് സര്‍ക്കാര്‍ വിലാസം അവകാശവാദം. രാജ്യത്തെ 314 ജില്ലകളും 3.25 ലക്ഷം ഗ്രാമങ്ങളും തുറസ്സായ മലമൂത്ര വിസര്‍ജനം ഇല്ലാതായവ (ഒ.ഡി.എഫ്) ആയെണെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഗാന്ധിജിയുടെ ജന്മവാര്‍ഷികദിനത്തിന് രണ്ടു ദിവസം മുമ്പ് സെപ്തംബര്‍ 30ന് ഇന്ത്യയിലെ പ്രമുഖ ദിനപത്രമായ ‘ദി ഹിന്ദു’ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ബെനാറ ഗ്രാമത്തിലെ സ്ത്രീകള്‍ സാരിത്തുമ്പ് മൂക്കില്‍ചുറ്റി ഒരു കഷണം റൊട്ടിക്കുവേണ്ടി ഉന്നത കുലജാതരുടെ മലം പട്ടാപ്പകല്‍ എടുത്തു മാറ്റുന്ന ദൃശ്യം ലോകത്തിന് മുമ്പാകെ തുറന്നു കാട്ടിയത് സര്‍ക്കാരിന്റെ പ്രഖ്യാപനവും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടാണെന്ന് തെളിയിക്കുന്നു. രാജസ്ഥാനിലെ ഗ്രാമങ്ങളെല്ലാം തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടക്കാത്ത ഗ്രാമങ്ങളാണെന്ന് രേഖയിലുള്ളപ്പോഴാണ് ഈ ക്രൂരവും ദയനീയവുമായ സംഭവം. സ്വച്ഛ്ഭാരത് പദ്ധതി പ്രഖ്യാപിച്ചതിനുശേഷം രാജ്യം എത്രകണ്ട് ശുചിത്വ കാര്യത്തില്‍ മുന്നോട്ടുപോയെന്ന ചോദ്യത്തിന് സര്‍ക്കാരുകളുടെ കൈകളില്‍ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ക്കപ്പുറം വ്യക്തമായ സ്ഥിതി വിവരങ്ങളില്ല. അതുണ്ടായിരുന്നെങ്കില്‍ പട്ടിണികൊണ്ട് വലഞ്ഞ ഗ്രാമീണരുടെ മലം വാരല്‍ വൃത്തി നമുക്ക് കാണേണ്ടിവരില്ലായിരുന്നു. 2013ല്‍ മനുഷ്യര്‍ നേരിട്ട് മലംവാരുന്ന ജോലി നിയമംമൂലം നിരോധിച്ചെങ്കിലും ഇന്നും പതിനായിരക്കണക്കിനാളുകളാണ് അതിന് നിര്‍ബന്ധിതരാകുന്നത്. വികസനം തുടങ്ങേണ്ടത് ഗ്രാമങ്ങളിലാണെന്ന ്ഉപദേശിച്ച മഹാന്റെ നാട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിത്തന്ന ദരിദ്ര നാരായണന്മാരുടെ അവസ്ഥ ഇന്ന് അതിദയനീയമാണ്. ഒറ്റ വര്‍ഷംകൊണ്ട് രാജ്യത്തിന്റെ എഴുപതു ശതമാനം സമ്പത്ത് ഒരു ശതമാനം പേരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഗ്രാമീണ കര്‍ഷകന്‍ വിളയുടെ ന്യായ വിലയ്ക്കും തൊഴിലാളി ന്യായമായ കൂലിക്കുമായി സ്വാതന്ത്ര്യത്തിന്റെ എഴുപതാമാണ്ടിലും തെരുവോരങ്ങളില്‍ സമരം ചെയ്തിട്ടും ദേശീയതാവാദികളുടെ സര്‍ക്കാരെന്നഹങ്കരിക്കുന്നവര്‍ക്ക് കുലുക്കമില്ല. വിദേശ ഇടപാടുകള്‍വഴി കോടികള്‍ കീശയിലാക്കുന്നതിനും കുത്തകകളെ സഹായിക്കുന്നതിനുമാണ് പൊതുമേഖലയും സര്‍ക്കാര്‍ ഖജനാവും ദുരുപയോഗിക്കുന്നതിന്ന്.
കേവലം പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെയോ ശുചിത്വവൃത്തിയിലൂടെയോ ഒതുക്കേണ്ടതല്ല രാഷ്ട്രപിതാവിന്റെ സാര്‍വലൗകികവും മഹിതവുമായ ആശയ സംഹിതകള്‍. അവയിലെ പ്രായോഗികാംശങ്ങളെ ഓരോ അധ്യായമായി പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ട ഭാരിച്ച കടമയാണ് ഭരണകര്‍ത്താക്കള്‍ക്കും ഭരണീയര്‍ക്കും മുമ്പാകെ ഇന്നുള്ളത്. കവലകളും തോടുകളും തോറും ഇപ്പോഴും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍മാത്രമല്ല, മനുഷ്യമനസ്സിലെ വെറുപ്പിന്റെ ജൈവ മാലിന്യം കൂടിയാണ് നാം എത്രയും വേഗം തുടച്ചുമാറ്റേണ്ടത്. സഹസ്രകോടികള്‍ ചെലവിട്ട് സര്‍ക്കാരുകള്‍ നിര്‍മിക്കുന്ന ശിവജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളേക്കാള്‍ ഭേദം സര്‍ക്കാര്‍ വളപ്പുകളില്‍ കാഷ്ടിക്കപ്പെട്ടുകിടക്കുന്ന ഗാന്ധി ശില്‍പങ്ങള്‍ വൃത്തിയാക്കുകയാണ്. അതിലുപരി ദരിദ്രനായ ഒരാളെയെങ്കിലും ജീവിത പ്രയാസത്തില്‍നിന്ന് കരകയറ്റാനും സഹപൗരനോട് മാനം മര്യാദയോടെ പെരുമാറാനും പഠിക്കുകയാണ് ആ യുഗ പുരുഷ സ്മരണയോട് നാം ചെയ്യേണ്ട അടിയന്തിരവും അനിവാര്യവുമായ കര്‍ത്തവ്യം.

chandrika: